ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന്റെ റിമോര്‍ട്ട് കണ്‍ട്രോളിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
അതെസമയം, എല്ലാ കാര്യങ്ങളും ഗാന്ധി കുടുംബവുമായി ചര്‍ച്ച ചെയ്യുമെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
‘പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് അവരുമായി കൂടിയാലോചിക്കും. കാരണം അത് വളരെ പ്രധാനമാണ്. അവരുടെ റിമോട്ട് കണ്‍ട്രോളില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഇത് പറയുന്നവര്‍ ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അവരുടെ സംഭാവനകള്‍ അറിയപ്പെടണമെന്ന് പോലും അവര്‍ ആഗ്രഹിക്കുന്നില്ല. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാല്‍ ഗാന്ധി കുടുംബത്തെ അവഗണിക്കാന്‍ തനിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എല്ലാവരോടും കൂടിയാലോചിക്കേണ്ടതുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി രാവും പകലും നടക്കുന്നു – ഞാന്‍ അത് തിരിച്ചറിയേണ്ടതല്ലേ? സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു, ഞാന്‍ അത് അവഗണിക്കണോ? 20 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച അനുഭവമുണ്ട് അവര്‍ക്ക്.
ഗാന്ധിമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ‘ഔദ്യോഗിക’ സ്ഥാനാര്‍ഥിയാണെന്ന ആരോപണം ഖാര്‍ഗെ നിഷേധിച്ചു.
‘ഗാന്ധിമാര്‍ മത്സരിക്കാത്തപ്പോള്‍ ഞാന്‍ മത്സരിക്കണമെന്ന് എല്ലാ പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും എന്നോട് പറഞ്ഞു. ഗാന്ധിമാരില്‍ നിന്ന് ഒരു വാക്കും ഉണ്ടായില്ല. ആര്‍ക്കും മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു’ -ഖാര്‍ഗെ പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കുന്നതിന് 24 മണിക്കൂര്‍ മുമ്ബാണ് താന്‍ മത്സരിക്കുമെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്നും ആ സ്ഥാനം ഉപേക്ഷിക്കാന്‍ തയാറല്ലെന്നുമുള്ള പ്രതിച്ഛായ എനിക്കുണ്ടാവരുത്. അതിനാലാണ് മത്സരിക്കാന്‍ സമ്മതിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ച നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
‘ഔദ്യോഗിക’ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ ‘മുകളില്‍ നിന്നുള്ള സമ്മര്‍ദം’ കാരണം തന്റെ പ്രചാരണത്തിന് മോശം പ്രതികരണമെന്ന ശശി തരൂരിന്റെ ആരോപണവും ഖാര്‍ഗെ തള്ളി.’എന്റെ പ്രചാരകര്‍ എന്നെ പിന്തുണക്കാന്‍ ആളുകളോട് ആവശ്യപ്പെടുകയാണെങ്കില്‍, ഞാന്‍ എന്തുചെയ്യും? ‘പിന്തുണക്കാനുള്ള സമ്മര്‍ദം ‘എന്ന വാദം തെറ്റാണ്. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കും.’
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ സമൂലമായ മാറ്റങ്ങള്‍ തനിക്ക് മാത്രമേ കൊണ്ടുവരാന്‍ കഴിയൂ എന്ന തരൂരിന്റെ അവകാശവാദത്തെയും ഖാര്‍ഗെ ശക്തമായി എതിര്‍ത്തു.
‘അദ്ദേഹത്തിന് സംഘടനയില്‍ എന്ത് അനുഭവമുണ്ടെന്ന് അറിയാം. ഞാന്‍ എം.എല്‍.എയായും സംസ്ഥാന മന്ത്രിയായും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ 20 വര്‍ഷത്തോളം മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് എന്റെ റെക്കോര്‍ഡ്’ ഖാര്‍ഗെ പറഞ്ഞു.