ചൊവാഴ്ച നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ എട്ടു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ പരസ്പരം എറ്റു മുട്ടുന്ന രണ്ടു പേരുമുണ്ട്. വിജയം ഉറപ്പാക്കിയ അഞ്ചു ഡെമോക്രാറ്റുകൾക്കു പുറമെ മത്സരിക്കുന്ന മൂന്നു റിപ്പബ്ലിക്കൻ സ്‌ഥാനാർഥികളിൽ ആർക്കും ജയിക്കാൻ കഴിയുമെന്ന് സർവേകളിൽ കാണുന്നില്ല. അതിലൊരാൾ ആണ് ഹൗസ് അംഗം റോ ഖന്നയ്ക്കെതിരെ മത്സരിക്കുന്ന റിതേഷ് ടണ്ഠൻ.
കലിഫോണിയയിൽ നടക്കുന്ന ഈ മത്സരത്തിൽ ഖന്ന വീണ്ടും വിജയം കാണും എന്നതാണ് ഉറച്ച പ്രതീക്ഷ.
ടെക്സസിൽ സന്ദീപ് ശ്രീവാസ്തവ, കലിഫോണിയയിൽ തന്നെ ഋഷി കുമാർ എന്നീ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെയും സർവേകൾ എഴുതിത്തള്ളി.
സെനറ്റിലേക്കു ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ ഇല്ല. എന്നാൽ ഇന്ത്യക്കാരിയായ അഭിഭാഷക ഉഷ ചില്ലുകുറിയെ വിവാഹം കഴിച്ച സ്കോട്ടിഷ് അമേരിക്കൻ ജെ ഡി വാൻസ് സെനറ്റിലെത്തും എന്നാണ് പ്രവചനം. ഡൊണാൾഡ് ട്രംപിന്റെ ആശിർവാദമുളള റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് റോബ് പോർട്ട്മാനെ സർവേകളിൽ പിന്നിലാക്കിയിട്ടുണ്ട്. മത്സരം പക്ഷെ കടുത്തതാണ്.
നാലു പേർ ഉൾപ്പെട്ട ഹൗസിലെ ‘സമോസ കോക്കസ്’ അഞ്ചായി വികസിക്കുമെന്നാണ് പ്രവചനം. റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, ആമി ബേറ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പിലേക്ക് ഡെട്രോയിറ്റിൽ നിന്നു ശ്രീ താനേദാർ കൂടി എത്തുമെന്നാണ് പ്രതീക്ഷ. ഫൈവ്തെർട്ടിഎയ്റ്റ് അദ്ദേഹത്തിനു നൽകുന്നത് 99% സാധ്യതയാണ്.
മണ്ഡല പുനഃസംഘടനയിൽ ചില പ്രബല റിപ്പബ്ലിക്കൻ മേഖലകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടതു കൊണ്ട് ഷിക്കാഗോയിൽ കൃഷ്ണമൂർത്തിക്കു അല്പം ആശങ്കയുണ്ട്. ദശലക്ഷക്കണക്കിനു ഡോളർ ഇറക്കി റിപ്പബ്ലിക്കൻ പാർട്ടി അവസാന ഘട്ടത്തിൽ നടത്തുന്ന പ്രചാരണം മൂലം തോറ്റു പോകാം എന്ന് വ്യാഴാഴ്ച രാത്രി അദ്ദേഹംപറഞ്ഞു.
എന്നാൽ ഒരു പോളിംഗിൽ 6% ലീഡുള്ള അദ്ദേഹത്തിനു ഫൈവ്തെർട്ടിഎയ്റ്റ് 98% സാധ്യത നൽകുന്നു.
പൊളിറ്റിക്കോ മറ്റു മൂന്ന് സമോസ കോക്കസ് അംഗങ്ങൾക്കും ഉറപ്പായ വിജയം പ്രവചിക്കുന്നു. റോ ഖന്നയ്ക്കു 99%, ആമി ബേറയ്ക്കു 98%, പ്രമീള ജയപാലിനു 99 എന്നിങ്ങനെയാണ് അവരുടെ പ്രവചനം.