ഡൊണാൾഡ് ട്രംപ് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രചാരണത്തില്ലെന്നു ജനപ്രീതിയുള്ള പുത്രി ഇവാൻക വ്യക്തമാക്കി. ചൊവാഴ്ച രാത്രി ഫ്‌ളോറിഡയിലെ മാർ-ആ-ലാഗോ വസതിയിൽ ട്രംപ് പ്രഖ്യാപനം നടത്തുമ്പോൾ ഇവാൻക പങ്കെടുത്തില്ല. ട്രംപിന്റെ കീഴിൽ ജോലി ചെയ്തിട്ടുള്ള ഭർത്താവ് ജാരെദ് കുഷ്‌നർ പങ്കെടുത്തു. ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും ഉണ്ടായിരുന്നില്ല. ഇളയ മകൻ എറിക് മാത്രമാണ് ഹാജരായത്.
ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് ഇവാൻക പറഞ്ഞു: “ഞാൻ എന്റെ പിതാവിനെ ഏറെ സ്നേഹിക്കുന്നു. എന്നാൽ ഞാൻ രാഷ്ട്രീയത്തിലേക്കില്ല. എന്റെ ചെറിയ കുട്ടികളെയും ഞങ്ങളുടെ കുടുംബത്തെയും ശ്രദ്ധിക്കേണ്ട സമയമാണിത്. ഞങ്ങൾക്ക് സ്വകാര്യത വേണം.
“എന്റെ കുട്ടികൾ വളരുകയാണ്. ജീവിതത്തിന്റെ ഈ താളം ഇപ്പോൾ പിഴയ്ക്കാൻ പാടില്ല. സമയം പാഞ്ഞു പോവുകയാണ്. ഏതു മാതാപിതാക്കളോട് ചോദിച്ചാലും അക്കാര്യം പറയും.”
അരബെല്ല (11), ജോസഫ് (9), തിയഡോർ (6) എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ദമ്പതിമാർക്ക്.
“എന്റെ പിതാവിനെ ഞാൻ സ്നേഹിക്കയും പിന്തുണയ്ക്കുകയും ചെയ്യുമ്പോഴും അതു രാഷ്ട്രീയത്തിനു പുറത്തായിരിക്കും,” ഇവാൻക പറഞ്ഞു.
2016 ൽ ട്രംപിന്റെ പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത ഇവാൻകയും കുഷ്‌നറും വൈറ്റ് ഹൗസിൽ ഏറെ സ്വാധീനമുള്ളവരും ആയിരുന്നു. 2020ൽ ട്രംപ് തോറ്റ ശേഷം അവർ വാഷിംഗ്‌ടൺ വിട്ടു മയാമിയിലേക്കു മാറി.