ന്യൂഡല്‍ഹി: യു.പിയിലെ മധുരയില്‍ 22 കാരിയുടെ മൃതദേഹം സ്യൂട്കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു ജാതിയിലുള്ള യുവാവിനെ മകള്‍ ആയുഷി ചൗധരി വിവാഹം കഴിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകള്‍ പതിവായി രാത്രിയില്‍ പുറത്തു പോകാറുണ്ടായിരുന്നത് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
സ്യൂട്കേസ് ലഭിച്ചശേഷം, ഫോണ്‍കോളുകള്‍ ട്രെയ്സ് ചെയ്തും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ആണ് പൊലീസ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തിയത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ പോസ്റ്ററുകളും പതിച്ചിരുന്നു.
ഛത്രപാല്‍ എന്ന് പേരുള്ള മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടിലെ ആരോടും പറഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ യാദവ് ലൈസന്‍സുള്ള തോക്കുപയോഗിച്ച് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിനു ശേഷം മൃതദേഹം സ്യൂട്കേസിലാക്കി മധുരയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊഴിലാളികള്‍ അസാമാന്യ വലിപ്പമുള്ള സ്യൂട്കേസില്‍ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും മുറിവുകളും രക്തത്തിന്റെ പാടുകളുമുണ്ടായിരുന്നു. യു.പി സ്വദേശിയായ യാദവ് ജോലിയാവശ്യാര്‍ഥമാണ് മൂന്നുവര്‍ഷം മുമ്ബ് ഡല്‍ഹിയിലെത്തിയത്.