എലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയ ശേഷം പിരിച്ചു വിട്ട നിയമ വിഭാഗം മേധാവി വിജയാ ഗഡ്‌ഡേ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടറുമായി ബന്ധപ്പെട്ട വിവാദത്തിൽ. ഹണ്ടറുടെ വിവാദ ഇമെയിലുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു ട്വിറ്ററിനെ തടയാൻ തീരുമാനം എടുത്തത് ഗഡ്‌ഡേയാണെന്ന സൂചനകൾ പുറത്തു വന്നു.
ട്വിറ്റർ വാങ്ങിയ ഉടൻ ഗഡ്‌ഡേയെ മസ്‌ക് പിരിച്ചു വിടുമ്പോൾ അവരുടെ ശമ്പളം $17 മില്യൺ ആയിരുന്നു. ഗഡ്‌ഡേ തടഞ്ഞു എന്നു പറയുന്ന സന്ദേശങ്ങളുടെ പകർപ്പ് മസ്‌ക് പത്രപ്രവർത്തകൻ മാറ്റ് ടൈബിയ്ക്കു നൽകിയിട്ടുണ്ട്.
ചൈനയും യുക്രൈനുമായുളള ഹണ്ടർ ബൈഡന്റെ വ്യാപാര ഇടപാടുകൾ വിവാദമായിരുന്നു. 2020 ൽ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമ്പോഴാണ് വിവാദ സന്ദേശങ്ങൾ ട്വിറ്ററിനു ലഭ്യമാവുന്നത്. തിരഞ്ഞെടുപ്പിൽ ബൈഡനു ദോഷം ചെയ്യും എന്നതു കൊണ്ട് അദ്ദേഹത്തിന്റെ സഹായികൾ ഇടപെട്ടു അവ ഒതുക്കി എന്നാണു റിപ്പോർട്ടുകൾ വന്നിരുന്നത്.
ട്വിറ്ററിനെ അന്നത്തെ മേധാവി ജാക്ക് ഡോർസി പോലും അറിയാതെ റിപ്പോർട്ട് മുക്കാൻ തീരുമാനം എടുത്തത് ഗഡ്‌ഡേയാണ് എന്നാണ് ആരോപണം. നിയമവകുപ്പിന്റെ തീരുമാനം ട്വിറ്റർ അനുസരിക്കയായിരുന്നു. തീരുമാനം അസ്വീകാര്യമാണെന്നു ഡോർസി പിന്നീട് പറഞ്ഞിരുന്നു.
യുഎസ് ഹൗസിലെ ഡെമോക്രാറ്റിക് അംഗമായ ഇന്ത്യൻ അമേരിക്കൻ റോ ഖന്ന ഈ വിവാദത്തിനിടെ തിളക്കം നേടുന്നുണ്ട്. ഒന്നും മറച്ചു വയ്‌ക്കേണ്ട എന്ന് അദ്ദേഹം ഗഡ്‌ഡേയെ ഉപദേശിച്ചുവെന്നാണു റിപ്പോർട്ട്. ‘ന്യൂ യോർക്ക് ടൈംസ്’ പത്രത്തിൽ നിന്നുള്ള റിപ്പോർട്ട് സെൻസർ ചെയ്യുന്നതു ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഖന്ന ‘ഹീറോ’ ആണെന്നു മസ്‌ക് പറഞ്ഞു. എന്നാൽ ബൈഡൻ തികച്ചും നിരപരാധിയാണ് എന്ന ഉറച്ച വിശ്വാസത്തിലാണു താനെന്നു ഖന്ന പറഞ്ഞു.
ഹണ്ടർ ബൈഡൻ ഏതോ കംപ്യൂട്ടർ കടയിൽ റിപ്പയറിനു നൽകിയ ലാപ്ടോപ്പിൽ നിന്നാണ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകൻ റൂഡി ജൂലിയാനി രഹസ്യ സന്ദേശങ്ങൾ ചോർത്തി ‘പോസ്റ്റി’നു നൽകിയത്. തിരഞ്ഞടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.
ലാപ്ടോപ്പിൽ കണ്ട ചില ചിത്രങ്ങളിൽ ഹണ്ടർ ബൈഡനെ വിചിത്ര ഭാവങ്ങളിൽ കാണാം. ലഹരി മരുന്നു കഴിച്ചിട്ടാണ് എന്നാണു വ്യാഖ്യാനം. ചൈന-യുക്രൈൻ ഇടപാടുകൾ അദ്ദേഹം നടത്തിയത് പിതാവിന്റെ അറിവോടെയാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ട്വിറ്ററിലെ നിരോധനം നടപ്പാക്കിയത് കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ തടയുന്ന രീതിയിലാണെന്നു മാറ്റ് ടൈബി പറയുന്നു. അത്തരം സെൻസറിങ്ങിനോട് അതൃപ്തി കാട്ടിയത് റോ ഖന്ന മാത്രമാണ്.
രണ്ടു പാർട്ടികൾക്കും ഇത്തരം സെൻസറിങ്ങിനു കഴിയുമെന്നാണ് ടൈബി പറയുന്നത്. 2020 തിരഞ്ഞെടുപ്പ് കാലത്തു ബൈഡന്റെ സഹായികൾക്കു പുറമെ ട്രംപിന്റെ സഹായികളും അതിനു ശ്രമിക്കയും സാധിക്കയും ചെയ്തിട്ടുണ്ട്.
സ്വതന്ത്ര അഭിപ്രായങ്ങൾക്കു വേണ്ടിയാണു നിലകൊള്ളുന്നതെന്നു പറയുന്ന മസ്‌ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് അദ്ദേഹം വീണ്ടും തുറന്നു കൊടുക്കുകയും ചെയ്തു.
Indian American accused of censoring Hunter Biden data