ന്യൂഡല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമാകരുതെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഏത് നല്ല കാര്യവും, ജീവകാരുണ്യ പ്രവര്‍ത്തനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍, അതിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടത് -കോടതി പറഞ്ഞു.
ഭീഷണിപ്പെടുത്തിയും മറ്റു മാര്‍ഗങ്ങളിലൂടെയും മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സമയം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നല്‍കിയും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ റിപ്പോര്‍ട്ടും ബില്ലും തയാറാക്കാന്‍ ലോ കമീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു.