ചരിത്രത്തിലിടം നേടിയ ഒരു സിനിമയിലൂടെ പുതുമകൾ നിറച്ചു രാജ്യന്തര ചലച്ചിത്ര മേള.തിരുവനന്തപുരം കൈരളി തിയറ്ററിൽ നിറഞ്ഞ കയ്യടി നേടി ധബാരി കുരുവി. ലോകത്തിൽ ആദ്യമായി ഗോത്ര വർഗ്ഗക്കാർ മാത്രം അഭിനയിക്കുകയും, ദ്രാവിഡ ഭാഷയായ ഇരുള ഭാഷ സംഭാഷണം കൊണ്ടും ധബാരി കുരുവി ശ്രദ്ധേയമായി.
ആദിവാസി ഗോത്ര സമൂഹത്തിലെ ഒരു മിത്താണ് ധബാരി കുരുവി. നാടോടി കഥകളിൽ അച്ഛൻ ആരാണ് എന്നറിയാത്ത ഒരു പക്ഷിയാണ് ധബാരി കുരുവി. ഇന്നും ഈ ആദിവാസി സമൂഹത്തിൽ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് അച്ഛനാരെന്നറിയാത്ത അവിവാഹിതകളായ അമ്മമാർ. അറിവില്ലായ്മയും, ജീവിത സാഹചര്യം മൂലവും ഇത്തരം അമ്മമാർ ധാരാളം ഉണ്ട്. ഗർഭിണിയായാൽ അമ്മയാവുക എന്നല്ലാതെ ഗർഭം വേണ്ടെന്ന് വയ്ക്കാനോ മറ്റൊരു ജീവിതത്തിലേക്ക് കടക്കാനോ ഇവർ തയ്യാറാവുന്നില്ല. ഇത്തരം ജീവിച്ചിരിക്കുന്ന ദുരന്ത നായികമാരുടെ കഥയാണ് ധബാരി കുരുവി.
പെണ്മയുടെ അതിജീവന സന്ദേശത്തിലൂടെ എന്റെ ശരീരം എന്റെ മാത്രം ആണ് എന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് നൽകി കൊണ്ട് പ്രധാന കഥാപാത്രങ്ങളായി വന്നത് കാടിന്റെ മക്കൾ തന്നെയായ മീനാക്ഷി യും ശ്യാമയും ആണ്.
അക്കാദമിക്ക് സിനിമ സംവിധായകനും ദേശീയ പുരസ്കാര ജേതാവുകായ പ്രിയനന്ദൻ ആണ് സംവിധായകൻ. മകൻ അശ്വഘോഷ് ആണ് ഛ യാഗ്രാഹകൻ.
പൊതു സമൂഹത്തിന്റെ ധാരണയെ മാറ്റി മറിച്ചു കൊണ്ട് ഏതൊരു മനുഷ്യനിലും ഒരു കലാകാരൻ ഉണ്ട്, അവനെ ഉണർത്തി അവന്റെ കലയിലൂടെ അനാചാരങ്ങളെ എതിർത്തു തോൽപ്പിക്കുക എന്നതിലൂടെ നേടുന്നത് മാറ്റത്തിന്റെ വിപ്ലവമാണ്.
അട്ടപ്പാടി ഗോത്ര സമൂഹങ്ങൾക്ക് ഇടയിൽ 2010 ലെ വനിതാ കമ്മീഷൻ സർവേ പ്രകാരം 14 നും 20 നും ഇടയിൽ 2000 ത്തോളം അവിവാഹിതരായ അമ്മമാർ ഉണ്ട്.
ഈ കണക്ക് മാത്രം മതി ധബാരി കുരുവി നമുക്ക് നൽകിയ രാഷ്ട്രീയ പ്രശസ്തി എന്തെന്ന് അറിയാൻ.
സജിത ചെങ്ങമനാട്.