ന്യൂഡല്‍ഹി: 2022ലെ ഗോധ്ര ട്രെയിന്‍ കോച്ച് കത്തിച്ച കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ 17 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്ന പരിഗണനയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ട്രെയിനിനു നേരെ കല്ലെറിഞ്ഞു എന്നതാണ് ഫാറൂഖിന് എതിരെയുള്ള കുറ്റം. ഫാറൂഖിന്റെ ജാമ്യാപേക്ഷ 2017ല്‍ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ 17 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഗുജറാത്ത് കലാപകേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയിരുന്നു. ഇതുവരെയുള്ള ശിക്ഷാ കാലയളവ് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് ഫറൂക്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നിരവധി പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും കുറ്റവാളികളുടെ അപ്പീല്‍ എത്രയും വേഗം കേള്‍ക്കേണ്ടതുണ്ടെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സബര്‍മതി എക്സ്പ്രസ് കോച്ചിനുനേരെ കല്ലെറിഞ്ഞതിനാണ് ഫറൂക്കിനൊപ്പം മറ്റു പലരെയും ശിക്ഷിച്ചത്. കല്ലെറിയുന്നത് സാധാരണയായി നിസ്സാര സ്വഭാവമുള്ള കുറ്റമാണെങ്കിലും ട്രെയിന്‍ കോച്ചില്‍നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങാതിരിക്കാനാണ് കല്ലെറിഞ്ഞതെന്നും അഗ്നിശമന സേനയ്ക്ക് നേരെയും കല്ലെറിഞ്ഞുവെന്നും തുഷാര്‍ മേത്ത പറഞ്ഞു. 2002 ഫെബ്രുവരി 27 ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് 6 കോച്ച് കത്തിച്ച സംഭവത്തില്‍ 59 പേരാണ് കൊല്ലപ്പെട്ടത്.