ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി സാൻ ഫ്രാന്സിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്നു ചാടി മരിച്ചതായി തീരരക്ഷാ സേനയും കുട്ടിയുടെ കുടുംബവും സ്ഥിരീകരിച്ചു. 16 കാരനായ ശ്രേയസ് കെൽക്കറെ ചൊവാഴ്ച കാണാതായിരുന്നു. മൃതദേഹം കണ്ടു കിട്ടിയിട്ടില്ലെങ്കിലും ശ്രേയസിനെ ഇനി ജീവനോടെ കിട്ടാൻ ഒരു സാധ്യതയുമില്ലെന്നു കലിഫോണിയ പൊലീസ് പറയുന്നു.
ശ്രേയസിന്റെ സൈക്കിളും ഫോണും ബാഗും പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നു കുട്ടിയുടെ പിതാവ് ആശിഷ് കെൽക്കർ പറഞ്ഞു. ശ്രേയസ് ചൊവാഴ്ച വൈകിട്ട് പാലത്തിലൂടെ സഞ്ചരിക്കുന്നതു കണ്ടവരുണ്ട്. അഞ്ചു മണിയോടെ പാലത്തിൽ നിന്നു ചാടിയെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ശ്രേയസ് കാൽട്രെയിൻ പിടിച്ചു കിങ്‌സ് സ്ട്രീറ്റിൽ ഇറങ്ങിക്കാണും എന്നു സണ്ണിവെയ്ലിൽ താമസിക്കുന്ന ആശിഷ് പറയുന്നു. അവിടന്നു പാലത്തിലേക്കു പോയിക്കാണും.
ഒരാൾ പാലത്തിൽ നിന്നു ചാടി എന്ന വിവരം കിട്ടിയ ഉടൻ രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയെന്നു കോസ്റ്റ് ഗാർഡ് പറയുന്നു. തിരച്ചിൽ തുടരുന്നുണ്ട്. ബോട്ടുകളും സോണാർ ഉപകരണങ്ങളും സ്‌ക്യൂബയും ഒക്കെ ഉപയോഗിക്കുന്നുണ്ട്.
ഹോംസ്റ്റെഡ് ഹൈസ്കൂളിൽ ഗ്രെയ്‌ഡ് 12 വിദ്യാർഥിയായിരുന്നു ശ്രേയസ്. ആശിഷ് കെൽക്കരുടെ രണ്ടു ആൺമക്കളിൽ മൂത്തയാളാണ്.
“കഴിഞ്ഞ മൂന്നു നാലു മാസമായി ശ്രേയസ് വളരെ മൂകനായിരുന്നു,” ആശിഷ് ഓർമിച്ചു. “കൗമാര പ്രായത്തിൽ ഉണ്ടാവുന്ന സാധാരണ സ്വബാഹ്വം എന്ന് മാത്രമേ ഞങ്ങൾ കരുതിയുള്ളൂ. ഇത്രയും പ്രതീക്ഷിച്ചില്ല.”
കോളേജിലേക്കുള്ള അപേക്ഷയും അയച്ചിരുന്ന ശ്രേയസിനു പ്രിയ വിഷയം അപ്പ്ളൈഡ് മാത്‍സ് ആയിരുന്നുവെന്നു പിതാവ് ഓർമിച്ചു.
ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്നു ചാടി മരിക്കുന്ന നാലാമത്തെ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയാണ് ശ്രേയസ്. 1937 മുതൽ 1.7 മൈൽ നീളമുള്ള പാലത്തിൽ നിന്നു ചാടി രണ്ടായിരത്തോളം പേർ ആത്‍മഹത്യ ചെയ്തിട്ടുണ്ടെന്നു ആത്‍മഹത്യ തടയാൻ പ്രവർത്തിക്കുന്ന ബ്രിജ് റെയിൽ ഫൗണ്ടേഷൻ പറയുന്നു. കഴിഞ്ഞ വര്ഷം തന്നെ 25 പേർ ഇങ്ങിനെ ജീവൻ ഒടുക്കി.
ഇതൊക്കെ ആയിട്ടും പാലത്തിനു വേലിക്കെട്ടു നിർമിക്കാൻ അധികൃതർ ശ്രമിച്ചില്ല. ഇപ്പോൾ പാലത്തിന്റെ ഇരു വശവും സുരക്ഷാ വല നിർമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് അതിനുള്ള $824,000 അനുവദിച്ചത്.
Indian American teen leaps to death from Golden Gate Bridge