ആന്ധ്ര പ്രദേശിൽ നിന്നുള്ള വിദ്യാർഥിനി വാഷിംഗ്‌ടണിലെ സിയാറ്റിലിൽ പോലീസ് വാഹനം ഇടിച്ചു മരിച്ചു. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത്ഈസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർഥിനി ആയിരുന്നു ജാഹ്നവി കണ്ടുള (23).
ഡെക്സ്റ്റർ അവന്യു നോർത്തിനും തോമസ് സ്ട്രീറ്റിനും സമീപത്തു നടക്കുമ്പോഴാണ് സിയാറ്റിൽ പോലീസിന്റെ വാഹനം അവരെ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ കണ്ടുളയെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അടിയന്തര ആവശ്യത്തിനു അഗ്നിശമന സേന വിളിച്ചപ്പോൾ പോവുകയായിരുന്നു പോലീസ് വാഹനം. മനഃപൂർവം വാഹനം ഇടിപ്പിച്ചതാണെന്നു കരുതാൻ ന്യായം കാണുന്നില്ലെന്ന് പോലീസ് വക്താവ് വലേറി കാഴ്സൺ പറഞ്ഞു. അന്വേഷണം നടത്തുന്നുണ്ട്. വാഹനം ഓടിച്ചിരുന്നത് 2019 നവമ്പറിൽ സേനയിൽ ചേർന്ന ഓഫീസറാണ്. അദ്ദേഹത്തോട് അവധി എടുക്കാൻ ആവശ്യപ്പെട്ടു.
കണ്ടുള 2021 ലാണ് ആന്ധ്രയിലെ കുർണൂൽ ജില്ലയിലുള്ള അഡോണിയിൽ നിന്ന് യുഎസിൽ എത്തിയതെന്ന് അവരുടെ ബന്ധു അശോക് മാൻഡുല പറഞ്ഞു. ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റേഴ്സ് ഡിഗ്രി ലഭിക്കേണ്ടതായിരുന്നു.
Indian student dies after Seattle police car hits her