ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക ഒന്‍പതാം ദിവസവും തുടരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയര്‍ എഞ്ചിനുകള്‍ ബ്രഹ്‌മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഹെലികോപ്റ്ററില്‍ നിന്ന് ആകാശമാര്‍ഗവും വെള്ളം ഒഴിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി.
26 എസ്‌കവേറ്ററുകളും, 8 ജെസിബികളുമാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അഗ്നി രക്ഷാസേനയുടെ 200പേരും അമ്പതില്‍പരം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും, 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പൊലീസും പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതിന് കാരണം സ്‌മോള്‍ഡറിംഗ് ആണെന്ന ജില്ലാ ഭരണകൂടത്തിന്റെ വാദം തള്ളി വിദഗ്ധര്‍. തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂട് കൊണ്ടുണ്ടാകുന്ന സ്മോള്‍ഡറിംഗ് എന്ന പ്രതിഭാസമാണെന്ന് എറണാകുളം ജില്ലകളക്ടറായിരുന്ന രേണുരാജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്റെ കാരണം എങ്ങനെ കണ്ടെത്തി എന്നാണ് ചോദ്യം. സ്‌മോള്‍ഡറിംഗിനുള്ള സാധ്യത ബ്രഹ്‌മപുരത്തില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്‌മോള്‍ഡറിംഗ് ഉണ്ടെങ്കില്‍ കത്തുകയല്ല പുകയുകയാണ് ചെയ്യുക.
brahmapuram fire issue
ജോബിന്‍സ്