ലണ്ടൻ, കാനഡ : വിദ്യാർത്ഥിയായ ആനന്ദ് രവീന്ദ്രനാഥൻ, 28, അന്തരിച്ചു. കോട്ടയം കുടമാളൂർ സ്വദേശിയാണ്
താമസിക്കുന്ന അപ്പാർട്ട്മെന്റിൽ സ്റ്റെയർ കേസിനു താഴെ വീണ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
എട്ടാം നിലയിലാണ് അപ്പാർട്ട്മെന്റ്. തനിച്ചായിരുന്നു താമസം. വീണത് ആരും അറിഞ്ഞില്ല. അതിനാൽ ദീർഘനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. ഈ താമസമാണ് മരണത്തിനിടയാക്കിയതെന്നു പോലീസ് കരുതുന്നു. ഫൗൾ പ്ളേ ഒന്നും ഇല്ലെന്നാണ് പോലീസ് ഇപ്പോൾ കരുതുന്നത്. എങ്കിലും അന്വേഷണം തുടരുന്നു.
ആനന്ദിന്റെ ടെക്സസിലുള്ള ബന്ധുക്കൾ ഞായറാഴ്ച എത്തുമെന്ന് ആശുപത്രിയിൽ എത്തുകയും പോലീസുമായി ബന്ധപ്പെടുകയും ചെയ്ത ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (ലോമ) പ്രസിഡന്റ് ലിനോ ജോസഫ്, സെക്രട്ടറി ജിൽ ജേക്കബ്, ട്രഷറർ ഷൈൻ പോൾ എന്നിവർ പറഞ്ഞു. നാട്ടിലുള്ള ബന്ധുക്കളുമായും അവർ ബന്ധപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിലും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കളുമായി ആലോചിക്കുന്നതായി അവർ പറഞ്ഞു. എല്ലാ സഹായത്തിനും മലയാളി സമൂഹം രംഗത്തുണ്ട്.
രവീന്ദ്രനാഥൻ, സുപ്രിയ നായർ ദമ്പതികളുടെ പുത്രനാണ് ആനന്ദ്. ഒരു ജ്യേഷ്ഠനുണ്ട്.
കോട്ടയത്ത് കേന്ദ്രീയ വിദ്യാലയത്തിലും ഗിരിദീപത്തിലും പിന്നീട് ബാങ്കളൂരിലും പഠിച്ച ശേഷമാണ് കാനഡയിലെത്തിയതെന്നു ഫേസ്ബുക് പേജിൽ കാണുന്നു.
ലോമയുമായി ബന്ധപ്പെട്ടു ആവശ്യമായ എല്ലാവിധ സഹായവും എത്തിക്കാൻ ശ്രമിക്കുമെന്നു ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ് എന്നിവർ പറഞ്ഞു