ഒട്ടാവ: കാനഡയില്‍ ക്ലാസ് മുറിയില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. വാട്ടര്‍ലൂവിലെ യൂണിവേഴ്സിറ്റിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ഹാഗി ഹാളില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണോയെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത് ലഭ്യമാകുന്ന മുറക്ക് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
ജെൻഡര്‍ സ്റ്റഡീസ് ക്ലാസിലാണ് ആക്രമണമുണ്ടായതെന്ന് വാട്ടര്‍ലൂ സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂസഫ് കെയ്മാക്ക് പറഞ്ഞു. ക്ലാസിലേക്ക് കയറിവന്ന അയാള്‍ ടീച്ചറോട് താൻ പ്രൊഫസറാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് അയാള്‍ ഒരു കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്ന് യൂസഫ് മൊഴി നല്‍കി. അയാള്‍ ഒരു കത്തി പുറത്തെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ പുറത്തേക്ക് ഓടിയിരുന്നതായും പ്രൊഫസറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യൂസഫ് പറഞ്ഞു.
ഈ സമയം 40 ഓളം വിദ്യാര്‍ഥികള്‍ ക്ലാസിലുണ്ടായിരുന്നതായി യൂസഫ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ഷെഡ്യൂള്‍ ചെയ്തിരുന്ന ക്ലാസുകള്‍ റദ്ദാക്കിയതായും എന്നാല്‍ മറ്റെല്ലാ കാമ്ബസ് പ്രവര്‍ത്തനങ്ങളും പതിവുപോലെ തുടരുമെന്ന് സര്‍വകലാശാല ട്വീറ്റില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.