ഹൈദരാബാദ്: ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല ചെയ്യപ്പെടുമ്പോള്‍ പാകിസ്ഥാനുമായി ഇന്ത്യ ട്വന്‍റി ട്വന്‍റി കളിക്കാന്‍ (India T20 match with Pakistan) പോവുകയാണോ എന്ന് അസദുദ്ദീന്‍ ഒവൈസി എംപി (Asaduddin Owaisi). ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മജ്ലിസ് പാര്‍ട്ടി നേതാവ് കേന്ദ്രത്തോട് ഇത് ചോദിച്ചത്.
“നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിൽ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവൻവെച്ച് പാകിസ്താൻ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബർ 24-ന് കളിക്കാൻ പോവുകയാണോ?” -അസദുദ്ദീന്‍ ഒവൈസി എംപി ചോദിക്കുന്നു.
“ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് കശ്മീരിൽ പൗരന്മാരെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കു കാരണം. ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്” -ഓവൈസി പറഞ്ഞു.
2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചതാണ്. എന്നാല്‍ ഐസിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയും പാകിസ്ഥാനം മത്സരിക്കാറുണ്ട്. ഒക്ടോബര്‍ 24നാണ് യുഎഇയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.