നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് യു.എ.ഇക്ക് ചരിത്രനേട്ടം. പോയവര്‍ഷം രാജ്യത്തേക്ക് പ്രവഹിച്ചത് 84 ശതകോടി ദിര്‍ഹം.
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ പ്രധാന നിക്ഷേപകേന്ദ്രമായും യു.എ.ഇ മാറുകയാണ്.
യുനൈറ്റഡ് നാഷൻസ് കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആൻഡ് ഡവലപ്മെന്‍റ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യു.എ.ഇയുടെ നേട്ടം വ്യക്തമാക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള വ്യാപകമായി നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് 12 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും യു.എ.ഇക്ക് റെകോര്‍ഡ് നേട്ടം സ്വന്തമാക്കാനായെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ് യു.എ.ഇ. യു.എസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. 2022ല്‍ 997 നിക്ഷേപ പദ്ധതികളാണ് യു.എ.ഇയില്‍ പുതുതായി നടപ്പിലാക്കിയത്.