ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ ഡല്‍ഹി നഗരമാകെ വെള്ളത്തില്‍. രണ്ട് ദിവസമായി അതിശക്തമായ മഴയാണ് തലസ്ഥാന നഗരിയില്‍.
അതേമസയം പൊതുമരാമത്ത് വകുപ്പ് മന്ത്രി അതീഷിയുടെ വസതിക്ക് മുന്നിലും വെള്ളം കയറിയിരിക്കുകയാണ്. വിവിധയിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി, പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് വസതിയുടെ മുന്നിലും വെള്ളം കയറിയിരിക്കുന്നത്. വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ വെള്ളക്കെട്ടിന് ഉത്തരവാദികള്‍ എഎപി സര്‍ക്കാരാണെന്ന് ബിജെപി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഡല്‍ഹിയിലെ സ്ഥിതി മോശമാക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു.ഡല്‍ഹിയിലും, സമീപ പ്രദേശമായ എന്‍സിആറിലും 24 മണിക്കൂറിനിടെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇപ്പോഴും മഴ തുടര്‍ന്ന് കൊണ്ടിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യാപകമായ വെള്ളപ്പൊക്കമാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ആഴ്ച്ച മൊത്തം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കാലാവസ്ഥാ വകുപ്പ് നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 153 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അതീഷി ബോട്ടില്‍ സഞ്ചരിച്ചാണ് മഴക്കെടുതികള്‍ വിലയിരുത്തിയത്. യമുനയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മന്ത്രി അവിടെയെത്തി കാര്യങ്ങള്‍ വിലയിരുത്തി.നദീതീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് കൊണ്ടാണിത്. നിര്‍ത്താതെയുള്ള മഴ ഡല്‍ഹിയെ ഒന്നാകെ പ്രളയസമാനമായ സാഹചര്യത്തിലേക്ക് നയിച്ചിരിക്കുകയാണ്. ലജ്പത് നഗര്‍ 1, സോം ബസാര്‍, നജാഫ്ഗഡ്, മയൂര്‍ വിഹാര്‍ ഫേസ് 3, ഓഖ്‌ല മാര്‍ഗ്, മോഡല്‍ ടൗണ്‍ എന്നിവിടങ്ങളെല്ലാം മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങളാണ്. ഇവിടെ സാധാരണ ജീവിതത്തെയാണ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഗതാഗത തടസ്സങ്ങള്‍ മണിക്കൂറുകളോളമാണ് പലയിടത്തും അനുഭവപ്പെടുന്നത്. വാഹനങ്ങളൊന്നും സഞ്ചരിക്കാനാവാത്ത വിധം കുടുങ്ങി പോയിരുന്നു.
പലയിടത്തും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റോഡുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി. രോഹിണി സെക്ടര്‍ 24ല്‍ റോഡ് മുഴുവന്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം ഇവിടെ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. 1.2 കിലോമീറ്റര്‍ നീളമുള്ള പ്രഗതി മൈതാന്‍ തുരങ്കപ്പാത മഴയെ തുടര്‍ന്ന് ഞായറാഴ്ച്ച രാത്രി അടച്ചു. ഇവിടെ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
മുട്ടിന് മുകളില്‍ വെള്ളമുണ്ടായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 920 കോടി മുടക്കി നിര്‍മിച്ച ഈ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. മഴയെ തുടര്‍ന്ന് രണ്ട് പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ മതില്‍ ഇടിഞ്ഞ് പൊളിച്ച് ഒരു യുവതിയും, ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം വീണ് ഡ്രൈവറുമാണ് മരിച്ചത്.
വിദ്യാസാഗർ