കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എൻ.
എസ്. കെ. ഉമേഷ് പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എം.എല്‍.എ മാരായ എല്‍ദോസ് കുന്നപ്പിള്ളില്‍, റോജി എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലതാമസം ഒഴിവാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.2013 ലെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.
ഭൂമി വിട്ടുനല്‍കുന്നവര്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് എം. എല്‍. എ മാര്‍ യോഗത്തില്‍ മറുപടി നല്‍കി. ഓരോ വ്യക്തിക്കും നഷ്ട്ടമാകുന്ന സ്ഥലം നിശ്ചയിച്ച് ന്യായമായവില ലഭ്യമാക്കും.
എല്ലാ ഭൂവുടമകളെയും ഉള്‍പ്പെടുത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കാൻ പബ്ലിക് ഹിയറിങ്ങ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്നയോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. സിന്ധു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.