ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വിസുകള്‍ താളംതെറ്റിയ ഗോ ഫസ്റ്റ് എയര്‍ലൈൻസ് ജൂലൈ 16 വരെ ഷെഡ്യൂള്‍ ചെയ്ത ഫ്ലൈറ്റുകള്‍ റദ്ദാക്കി.
ഫ്ലൈറ്റ് റദ്ദാക്കല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈൻ ക്ഷമ ചോദിച്ചു. ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി കമ്ബനിയുടെ പോളിസി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചു.
അടിയന്തര പരിഹാരത്തിനും പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കമ്ബനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എയര്‍ലൈൻ അറിയിച്ചു. താമസിയാതെ ബുക്കിങ് പുനരാരംഭിക്കാൻ കഴിയുമെന്നും ഗോ ഫസ്റ്റ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ക്കായി 1800 2100 999 എന്ന ഗോ ഫസ്റ്റ് കസ്റ്റമര്‍ കെയര്‍ നമ്ബറിലോ feedback@flygofirst.com എന്ന വിലാസത്തിലോ ബന്ധപ്പെടാമെന്ന് ടീം ഗോ ഫസ്റ്റ് അറിയിച്ചു.
പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് എയര്‍ലൈൻസിന് ജൂലൈ 12ന് ഡല്‍ഹി ഹൈകോടതി പാട്ടത്തിനെടുത്ത വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താൻ അനുമതി നല്‍കിയിരുന്നു. ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, വാടകക്കാര്‍ക്ക് മാസത്തില്‍ രണ്ട് തവണയെങ്കിലും വിമാനങ്ങള്‍ പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സിംഗിള്‍ ജഡ്ജി അനുവദിച്ചിരുന്നു. ഡി.ജി.സി.എ വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാട്ടക്കാര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ്.