പെരിന്തല്‍മണ്ണ: രണ്ടുവര്‍ഷം പിന്നിടുന്ന പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ നിലവില രണ്ട് ഷിഫ്റ്റ് മൂന്നാക്കാൻ തടസ്സം ആശുപത്രി എച്ച്.എം.സിയിലെ വരുമാനക്കുറവ്.
അര്‍ഹരായ നിരവധി രോഗികളാണ് പെരിന്തല്‍മണ്ണ താലൂക്കിലും പരിസരങ്ങളിലും ഡയാലിസിസ് ചെയ്യാൻ പ്രയാസപ്പെടുന്നത്. ജില്ല ആശുപത്രിയില്‍ 30 പേര്‍ക്കാണിപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം എന്ന തോതില്‍ സൗകര്യം. ഷിഫ്റ്റ് കൂട്ടിയാല്‍ പ്രതിദിനം എട്ട് ഡയാലിസിസ് കൂടി നടക്കും. അവസരം ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന രോഗികള്‍ക്ക് ആശ്വാസമാവും. രണ്ട് ഡയാലിസിസ് ടെക്നീഷ്യൻമാരും മൂന്നു നഴ്സുമാരുമാണിപ്പോള്‍.
ഡയാലിസിസ് ടെക്നീഷ്യൻമാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പ്രതിദിനം 500 രൂപയാണ് നല്‍കുന്നത്. മറ്റു ദിവസവേതനക്കാര്‍ക്ക് ഉള്ളതുപോലെ വേതനം നല്‍കാൻ നിരന്തരം ആവശ്യമുയരുന്നുണ്ട്. ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ ഇൻഷുറൻസ് പദ്ധതിയില്‍ ചികിത്സ തേടുന്നവരുടെ ക്ലൈയിം തുക എച്ച്.എം.സി ഫണ്ടിലേക്കാണ് വരുക. 170 കിടക്കകളുള്ള ഇവിടെ പകുതി കിടക്കകളില്‍ പോലും രോഗികളെ കിടത്താത്തതിനാല്‍ ആ വഴിക്കുള്ള വരുമാനം കുറഞ്ഞു. സന്ദര്‍ശക പാസ്, കാന്റീൻ ലേലം അടക്കമുള്ളവ വഴിയാണ് ഫണ്ട് ലഭിക്കുക. ഈ തുക വിനിയോഗിച്ചാണ് താല്‍ക്കാലിക നിയമനം നടത്തേണ്ടത്. പ്ലാൻ ഫണ്ട് വിനിയോഗിച്ച് ജില്ലയില്‍ മൂന്നു ജില്ല ആശുപത്രികളില്‍ 42 ഡയാലിസിസ് മെഷീനുകള്‍ക്ക് 20 പേരെ നിയമിക്കാൻ നേരത്തേ ജില്ല പഞ്ചായത്ത് അനുമതി തേടിയെങ്കിലും നല്‍കിയിരുന്നില്ല. തിരൂരില്‍ 18, നിലമ്ബൂരില്‍ 16, പെരിന്തല്‍മണ്ണയില്‍ എട്ട് എന്നിങ്ങനെ 42 മെഷീനുകളാണ് സ്ഥിരം ഉപയോഗിക്കുന്നത്. ദരിദ്രര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ത്ത് കുറഞ്ഞ നിരക്കിലുമാണ് ഡയാലിസിസ്.