കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പോക്‌സോ കോടതിയില്‍ ഹാജരാക്കും.
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ സംഘം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ഒക്ടോബര്‍ മൂന്നിനാണ് സംഭവം നടന്നത്.
സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊന്നുകളയുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനത്തിന് ശേഷം വൈകീട്ട് ബോധം തെളിഞ്ഞ പെൺകുട്ടിയെ യുവാക്കൾ വഴിയിലിറക്കിവിട്ടു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.