മല്ലപ്പള്ളി: പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിജയംവരിച്ച് കര്‍ഷകൻ. കോട്ടാങ്ങല്‍ പേരകത്ത് വീട്ടില്‍ പി.എം.
ഗിരീഷാണ് ഈ കര്‍ഷകൻ.പരീക്ഷണാടിസ്ഥാനത്തില്‍ പാറക്കെട്ടുനിറഞ്ഞ സ്വന്തം കൃഷിയിടത്തിന്‍റെ ഒരുഭാഗത്ത് തുടക്കമിട്ട നൂറ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയാണ് ഇപ്പോള്‍ അരയേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നത്. പരമ്ബരാഗത കര്‍ഷകനായ ഇദ്ദേഹത്തിന്‍റെ തൊടിയില്‍ ഈ ഫലത്തിന്‍റെ പത്തിനങ്ങളാണുള്ളത്.
റോയല്‍ റോസ്, അമേരിക്കൻ കോണ്‍ഡോര്‍, ബ്യൂട്ടി ഗോസില്ല, വിയറ്റ്നാം നോറിച്ച, കോസി റോസി ഇങ്ങനെ നീളുന്നു പട്ടിക. കൃത്യമായ പരിപാലിച്ചാല്‍ ആറുമുതല്‍ 10മാസം കൊണ്ട് വിളവെടുക്കാമെന്നാണ് ഈ കര്‍ഷകൻ പറയുന്നത്. ചെടി പുഷ്പിച്ചാല്‍ 30 മുതല്‍ 45 ദിവസത്തിനകം കായ് വിളവെത്തും.
പാറനിറഞ്ഞ സ്ഥലത്ത് പുരയിടത്തിലെ മറ്റിടങ്ങളില്‍നിന്ന് മണ്ണെത്തിച്ച് ചെറു തട്ടുകളായി തിരിച്ച് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതിനുചുറ്റും നാലു മൂടുകള്‍ വീതം നട്ട്, വള്ളികള്‍ മുളിലേക്ക് കയറ്റി ഇരുമ്ബ് കമ്ബിയിലൂടെ താഴേക്ക് പടര്‍ത്തിയാണ് വിളപരിപാലനം. ജൈവകൃഷിരീതിയില്‍ ബയോഗ്യാസിന്റെ ഉപോല്‍പന്നമായ സ്ലറിയും ഒപ്പം ചാണകപ്പൊടിയുമാണ് വളപ്രയോഗം. 1000 കിലോയിലധികം ഇപ്പോള്‍ വിപണനം നടത്തി. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാല്‍ പടുതാക്കുളം സജ്ജമാക്കിയാണ് ജലവിതാനം ഒരുക്കുന്നത്.
വിദേശയിനം ഫലവര്‍ഗങ്ങളില്‍ ഇതുമാത്രമല്ല ഇവിടെയുള്ളത്. അവക്കാഡോ അടക്കമുള്ളവയും ഉണ്ട്. പച്ചക്കറി കൃഷിയും മരച്ചീനിയും ചേമ്ബും ചേനയുമടക്കമുള്ളവ കാട്ടുപന്നിയുടെ ആക്രമണം മൂലം ഇല്ലാതായതോടെയാണ് ഈ രംഗത്തേക്ക് ഗിരീഷ് പൂര്‍ണമായി മാറിയത്.മുന്തിയ ഇനം പ്ലാവുകളും മാവുകളും മറ്റു ചെടികളിലും ഗ്രാഫ്റ്റിങ്ങും ബഡിങ്ങും നടത്തി കൂടുതല്‍ ഉല്‍പാദനക്ഷമതയും ആയുര്‍ ദൈര്‍ഘ്യവും വര്‍ധിപ്പിക്കുന്ന പ്രവൃത്തികളിലും അഗ്രഗണ്യനാണ് കൃഷിയെ മാത്രം സ്നേഹിക്കുന്ന ഇദ്ദേഹം.