ഡല്‍ഹി: മോഷ്‌ടിക്കാൻ കയറിയ വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് 500 രൂപ വീടിന്റെ വാതിലില്‍ വച്ച് മോഷ്‌ടാവ് മടങ്ങി.
ജൂലൈ 20 ന് അര്‍ധരാത്രിയില്‍ ന്യൂഡല്‍ഹിയിലെ രോഹിണി പ്രദേശത്തെ സെക്‌ടര്‍ 8ലെ റിട്ടയേര്‍ഡ് എൻജിനീയര്‍ എം രാംകൃഷ്‌ണയുടെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്.ഈ സമയം രാംകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ വീടിനുള്ളില്‍ വില പിടിപ്പുള്ള യാതൊന്നും മോഷ്ടാവിനു കണ്ടെത്താനായില്ല. ഇതോടെ മോഷ്‌ടാവ് ശ്രമം ഉപേക്ഷിച്ച് തിരികെ പോവുകയായിരുന്നു. എന്നാല്‍, വീടിന്‍റെ വാതിലില്‍ 500 രൂപ വച്ചിട്ടാണ് പോയത്.ജൂലൈ 21ന് രാവിലെ രാംകൃഷ്‌ണന്‍റെ വീട്ടിലെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകര്‍ന്നതായി അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഇവര്‍ ഉടൻ തന്നെ രാംകൃഷ്‌ണനെ വിളിച്ച് വിവരം അറിയിച്ചു.ഉടൻ തന്നെ ഇവര്‍ എത്തി. വീടിനുള്ളില്‍ കയറിയപ്പോഴാണ് മോഷ്‌ടാവ് ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ രാംകൃഷ്‌ണൻ പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ മോഷ്‌ടാവ് കയറിയിരുന്നെങ്കിലും ഒന്നും കളവ് പോയിട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.