ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത. ദേശീയ നേതൃത്വത്തിന് എഎപിയുമായി ചേരുന്നതില്‍ പ്രശ്‌നങ്ങളില്ല.
എന്നാല്‍ പഞ്ചാബിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ ഇതില്‍ എതിര്‍പ്പറിയിച്ചിരിക്കുകയാണ്. എഎപിയുമായി തെരഞ്ഞെടുപ്പ് സഖ്യം പറ്റില്ലെന്ന് കൃത്യമായി അറിയിച്ചിരിക്കുകയാണ് ബജ്വ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി എന്നിവരെയാണ് ബജ്വ തീരുമാനം അറിയിച്ചിരിക്കുന്നത്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം എഎപിയുമായി പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. അതേസമയം എഎപിയും കോണ്‍ഗ്രസും തമ്മില്‍ കേരളാ മോഡലില്‍ ബന്ധമുണ്ടാക്കാനാണ് ബജ്വ ആവശ്യപ്പെട്ടിരിക്കുന്നത് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണി സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫിനെതിരാണ്. എന്നാല്‍ ഇരു കക്ഷികളും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ്.
സംസ്ഥാനത്ത് അവിടെയുള്ള സാഹചര്യം നിലനിര്‍ത്തി ദേശീയ തലത്തില്‍ കൈകോര്‍ക്കാമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നിലപാട്. എഎപിക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തിയാല്‍, പഞ്ചാബില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുമെന്ന് ബജ്വ, ഖാര്‍ഗെയെ അറിയിച്ചു. പഞ്ചാബില്‍ ഒരിക്കലും എഎപിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനും പാടില്ലെന്ന് ബജ്വ അറിയിച്ചു. വരുന്ന പൊതു തെരഞ്ഞെടുപ്പ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ഇതിലൂടെ ബജ്വി വ്യക്തമാക്കുന്നത്.
അതേസമയം എഎപി ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെട്ടതോടെ കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണ്. നേരത്തെ ഡല്‍ഹിയിലെ ഓര്‍ഡിനന്‍സിനെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത് എഎപി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു. പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസിനെ എഎപി വിമര്‍ശിച്ചതായും, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് എഎപിക്ക് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണത്തിന് കാരണമായിരുന്നു.
പഞ്ചാബില്‍ നേതാക്കള്‍ക്കെല്ലാം ഇക്കാര്യത്തില്‍ വലിയ അതൃപ്തിയിലായിരുന്നു. എഎപി സര്‍ക്കാരിന്റെ വീഴ്ച്ചകളെ നിരന്തരം തുറന്ന് കാണിച്ച് മികച്ച പ്രതിപക്ഷമായി കോണ്‍ഗ്രസ് മുന്നേറുന്നതിനിടെയായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട് മാറ്റം. പഞ്ചാബ് മാത്രമല്ല, ഡല്‍ഹി സംസ്ഥാന സമിതിയും എഎപിക്കെതിരാണ്. കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണയ്ക്കരുതെന്നും ഇരു സമിതികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് ശക്തമാണ്. എന്നാല്‍ ഡല്‍ഹിയില്‍ ദുര്‍ബലവുമാണ്. പഞ്ചാബില്‍ 7 എംപിമാര്‍ കോണ്‍ഗ്രസിനുണ്ട്. ഡല്‍ഹിയില്‍ മുഖ്യ പ്രതിപക്ഷം പോലുമല്ല കോണ്‍ഗ്രസ്. ഒരു എംപി പോലും അവര്‍ക്കില്ല. അതേസമയം സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് തന്നതായി ബജ്വ വ്യക്തമാക്കി.
വൈശാഖൻ എം.കെ