ആംസ്റ്റര്‍ഡാം: 3000 കാറുകളുമായി വന്ന കപ്പലിന് ഡച്ച് തീരത്തിനടുത്ത് തീപിടിച്ചു. കപ്പല്‍ ജീവനക്കാരിലൊരാള്‍ പൊള്ളലേറ്റ് മരിച്ചു.
23 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഏഴുപേര്‍ പരിക്കുകളോടെ കടലില്‍ ചാടി. ബാക്കിയുള്ളവരെ ഹെലികോപ്ടറില്‍ രക്ഷിച്ചു. പുക ശ്വസിച്ചും പൊള്ളലേറ്റും എല്ലൊടിഞ്ഞുമാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മറ്റൊരു കപ്പലില്‍നിന്ന് വെള്ളമടിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതല്‍ വെള്ളം അടിച്ചാല്‍ കപ്പല്‍ മുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ പിൻവാങ്ങി. ജര്‍മനിയില്‍നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന പാനമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടും തീയണക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്‌ട്രിക് കാറില്‍നിന്നാണ് തീപിടിച്ചതെന്ന് ഡച്ച് തീരസംരക്ഷണ സേന വക്താവ് വാര്‍ത്ത ഏജൻസിയോട് പറഞ്ഞു. ഈ മാസം ആദ്യം യു.എസിലെ ന്യൂജഴ്സിയില്‍ കാറുകള്‍ കൊണ്ടുപോയ കപ്പലിന് തീപിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പോര്‍ചുഗല്‍ തീരത്ത് ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു.