മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
ഇത് കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ സര്‍ക്കാരിനെ സഹായിക്കും. കൂടാതെ ഇവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തുകയും ചെയ്യും. അതിനാല്‍ തന്നെ പിന്നീട് അവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാകാന്‍ കഴിയില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയില്‍ മ്യാന്‍മറില്‍ നിന്ന് 700 ലധികം അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് കടന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാനം കണക്കിലെടുത്ത്, പുതിയ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. മണിപ്പൂര്‍-മിസോറം അതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാണമെന്നും പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ തീരുമാനം. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി കുടിയേറിയ കുക്കികള്‍ മണിപ്പൂരിലെ വനഭൂമി കൈവശപ്പെടുത്തുകയാണെന്നാണ് മെയ്‌തേയ് സമുദായം ആരോപിക്കുന്നത്. 1951 ലെ കണക്കുകളെ അടിസ്ഥാനമാക്കി, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രകടനം നടത്തിയിരുന്നു.
അതേസമയം അനധികൃത കുടിയേറ്റ വിഷയം വെറും തന്ത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും കുക്കികള്‍ വാദിച്ചു. വനമേഖലയിലെ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങളുടെയും മെയ്‌തേയികളുടെ എസ്ടി സംവരണ പദവി ആവശ്യത്തിനെതിരായ പ്രതിഷേധ മാര്‍ച്ചിന്റെയും പരിസമാപ്തിയാണ് മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് 35,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.