ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നിയമസഹായം നൽകുന്നത് സംബന്ധിച്ച വിഷയങ്ങൾ പഠിക്കാനും മേൽനോട്ടം വഹിക്കാനും കേന്ദ്ര നിയമകാര്യ മന്ത്രി കിരൺ റിജിജു ജമ്മുകശ്മീർ സന്ദർശിക്കും. ഒക്ടോബർ 29നാണ് മന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ അനക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
‘രാഷ്‌ട്രത്തിനും പൗരന്മാർക്കും നിയമസഹായം ലഭ്യമാക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാൻ സാധിക്കും. അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്ന ജനതയ്‌ക്ക് നിയമസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അവിടുത്തെ നിയമ വിഷയങ്ങളിൽ മേൽനോട്ടം വഹിക്കാനുമാണ് ജമ്മുകശ്മീർ സന്ദർശിക്കുന്നത്’ കേന്ദ്ര മന്ത്രി പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും നിയമനിർമ്മാണ സഭയും തമ്മിലുള്ള സംയുക്ത പ്രവർത്തനമാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.