ഇരിട്ടി: പടിയൂര്‍ കല്ലുവയിലിലെ വീട്ടമ്മയുടെ പപ്പായ കൃഷിത്തോട്ടത്തില്‍ വിളഞ്ഞത് നൂറുമേനി. വീടിനോടുചേര്‍ന്നുള്ള കൃഷിയിടത്തില്‍ 200 ഓളം പപ്പായത്തൈകളാണ് നൂറു മേനി വിളവില്‍ ഫലം കായ്ച്ചുനില്‍ക്കുന്നത്.
പടിയൂര്‍ കല്ലുവയലിലെ ഒറ്റപ്ലാക്കല്‍ ടോമിയുടെ ഭാര്യ റാണിയാണ് വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ പപ്പായ കൃഷി പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയത്. മൈസൂര്‍ ഹുൻസൂരില്‍നിന്ന് 25 രൂപ നിരക്കില്‍ 200 തൈകള്‍ എത്തിച്ച് കൃഷി നടത്തുകയായിരുന്നു.
കൃത്യമായ പരിപാലനം നടത്തിയതോടെ മൂന്നുമാസം കൊണ്ട് പപ്പായ ഫലം കായ്ച്ചുതുടങ്ങി. റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായയാണ് കൃഷി നടത്തിയത്. ഇതിന് മാര്‍ക്കറ്റില്‍ നല്ല വിലയും ലഭ്യമാണ്. സ്വന്തം നാട്ടില്‍ തന്നെ വിപണനം നടത്താൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. കല്ലുവയലിലെ ഒറ്റപ്ലാക്കല്‍ റാണിയും ഭര്‍ത്താവ് ടോമിയും പപ്പായ കൃഷിക്ക് പ്രത്യേക സമയം കണ്ടെത്തി കൃഷിയെ സംരക്ഷിച്ചതോടെ ഫലവും നൂറുമേനിയായി. പടിയൂര്‍ കൃഷിഭവന്റെ പരിപൂര്‍ണ പിന്തുണയും തങ്ങള്‍ക്ക് ലഭ്യമായതായും ഇവര്‍ പറഞ്ഞു.
നിരവധി കൃഷികള്‍ നടത്തിവരുന്ന റാണിക്കാണ് പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ മികച്ച ജൈവകര്‍ഷകക്കുള്ള അവാര്‍ഡും ലഭിച്ചത്. മലയോര മേഖലയില്‍ അപൂര്‍വമായി മാത്രം നടത്തുന്ന ഈ പപ്പായ കൃഷി വേണ്ടുന്ന രീതിയില്‍ പരിപാലിച്ചു കഴിഞ്ഞാല്‍ നല്ല വരുമാനം ഉണ്ടാക്കാൻ കഴിയുന്നതാണെന്നും ഈ കുടുംബം തെളിയിച്ചുകഴിഞ്ഞു.