ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്ന് നടക്കുന്ന വിഷയങ്ങള്‍ക്കെല്ലാം കാരണം കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്.
സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അവരെ കേള്‍ക്കുമ്ബോള്‍ തന്നെ സംസ്ഥാനത്ത് ക്രമസമാധാനം ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങള്‍ മോദിയുടെയും ഷായുടെയും ഉപദേശങ്ങള്‍ അംഗീകരിക്കാറുണ്ട്. പാര്‍ലമെന്‍റില്‍ ഇരുവരുടെയും പ്രസ്താവനകള്‍ കേട്ട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് സമാധാനാന്തരീക്ഷമുണ്ടാകാറുണ്ട്. ഇത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള ദിവസേന പ്രക്രിയയാണ്. ഞങ്ങള്‍ ഇവിടെയുള്ളത് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ്” – ബിരേൻ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ലഡാക്കില്‍ പോയ രാഹുല്‍ ഗാന്ധി ലഡാക്കിനെ കുറിച്ച് സംസാരിക്കണമെന്നായിരുന്നു ബിരേൻ സിങ്ങിന്‍റെ പരാമര്‍ശം.
“രാഹുല്‍ ഗാന്ധിക്ക് എങ്ങനെയാണ് ലഡാക്കില്‍ നിന്ന് കൊണ്ട് മണിപ്പൂരിനെ കുറിച്ച് സംസാരിക്കാനാകുന്നത്? ലഡാക്കില്‍ പോകുമ്ബോള്‍ ലഡാക്കിനെ കുറിച്ച് സംസാരിക്കൂ. ഇന്ന് മണിപ്പൂരില്‍ എന്തൊക്കെയാണോ നടക്കുന്നത് അത് കോണ്‍ഗ്രസിന്‍റെ സംഭാവനയാണ്. മനുഷ്യരുടെ ജീവൻ വെച്ചല്ല രാഷ്ട്രീയം കളിക്കേണ്ടത്” – ബിരേൻ സിങ് പറഞ്ഞു.