അല്‍ഖോബാര്‍: ‘സൂപ്പര്‍ ബ്ലൂ മൂണ്‍’ എന്ന അപൂര്‍വ പ്രതിഭാസം സൗദി അറേബ്യയുടെ ആകാശത്തും തെളിഞ്ഞു. ബുധനാഴ്ച രാത്രിയാണ് രാജ്യത്തെ മിക്ക ഇടങ്ങളിലും പൂര്‍ണ ചന്ദ്രൻ തിളങ്ങുന്ന ഈ വിസ്മയക്കാഴ്ച ദൃശ്യമായത്.
ആകാശത്ത് ചന്ദ്രൻ അദ്വിതീയവും ആകര്‍ഷകവുമായ നീലനിറം കൈവരിക്കുകയും അതിന്റെ സൗന്ദര്യം കാഴ്ചക്കാരെയും നിരീക്ഷകരെയും ഏറെ ആകര്‍ഷിക്കുകയും ചെയ്തു. ഈ പ്രതിഭാസം സാംസ്കാരികവും ജ്യോതിശാസ്ത്രപരമായും പ്രാധാന്യമുള്ള അപൂര്‍വ സംഭവമായാണ് കണക്കാക്കുന്നത്.
ജിദ്ദ ആസ്ട്രോണമി സൊസൈറ്റിയുടെ അഭിപ്രായത്തില്‍ മിക്ക മാസങ്ങളിലും ഒരു പൗര്‍ണമി മാത്രമേ സംഭവിക്കുന്നുള്ളൂ. എന്നാല്‍ ഇന്നലെ രണ്ട് പൗര്‍ണമികളാണ് സംഭവിച്ചത്. സൂപ്പര്‍മൂണ്‍ സമയത്ത് ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത അകലത്തിലാണ് ഉണ്ടാവുക. അപ്പോള്‍ സാധാരണയേക്കാള്‍ 14 ശതമാനം വലുതും തെളിച്ചമുള്ളതുമായ കാഴ്ചാനുഭവമായി ചന്ദ്രൻ മാറും. രാത്രിക്ക് പഴക്കമേറുന്തോറും ചന്ദ്രനെ വലയംചെയ്യുന്ന ശനി ഗ്രഹത്തെ ദൂരദര്‍ശിനിയിലൂടെ കണ്ടെത്താൻ നക്ഷത്രനിരീക്ഷകര്‍ക്ക് കഴിയുമെന്ന് നാസയിലെ ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞു.
ശരാശരി രണ്ടര വര്‍ഷത്തിലൊരിക്കല്‍ മാസത്തിന്റെ പ്രാരംഭ മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രൻ പൂര്‍ണഘട്ടത്തില്‍ പ്രവേശിക്കുമ്ബോഴാണ് ‘ബ്ലൂ മൂണ്‍’ പ്രതിഭാസം സംഭവിക്കുന്നത്. തെക്കുകിഴക്കൻ ചക്രവാളത്തില്‍നിന്ന് സൂര്യാസ്തമയത്തോടൊപ്പം ഉദിക്കുകയും തെക്കുകിഴക്കുനിന്ന് പിറ്റേദിവസത്തെ സൂര്യോദയത്തോടെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ബ്ലൂ മൂണിന്റെ ദൃശ്യമായ വലുപ്പം പ്രതിമാസ പൗര്‍ണമികളുടെ ശരാശരി വലുപ്പത്തേക്കാള്‍ ഏകദേശം ഏഴു ശതമാനം കൂടുതലാണ്.
കൂടാതെ തെളിച്ചം ഏകദേശം 15 ശതമാനം കൂടുതല്‍ തീവ്രമാണ്. ചന്ദ്രൻ ആകാശത്ത് ഉയരത്തിലായിരിക്കുമ്ബോള്‍ അതിന്റെ പ്രകടമായ വലുപ്പത്തിലുള്ള വ്യത്യാസം എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയില്ല. വ്യാഴാഴ്ച പുലര്‍ച്ച 4.45ഓടെ സൂര്യനില്‍നിന്ന് 180 ഡിഗ്രി ചരിഞ്ഞ് ചന്ദ്രൻ അതിന്റെ പൂര്‍ണതയുടെ നിമിഷത്തിലെത്തി. ഈ ആഗസ്റ്റോടെ അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിന്റെ പകുതിയിലധികം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.