ജയ്പൂര്‍: പിറന്നാള്‍ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ച് മന്ത്രിയുടെ മകന്റെ ജന്മദിനാഘോഷം. ആശുപത്രി പരിസരത്ത് നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ മന്ത്രിയ്‌ക്കും മകനുമെതിരെ രൂക്ഷ വിമര്‍ശനം.
രാജസ്ഥാനിലെ ജയ്‌പൂരിലെ എസ്‌എംഎസ് മെഡിക്കല്‍ കോളേജിലാണ് സംഭവം.
രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയാണ് ആശുപത്രി പരിസരത്തുവച്ച് കേക്ക് മുറിച്ച് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ആയുധനിയമ പ്രകാരം പൊതുഇടങ്ങളില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. ഇവിടെ മന്ത്രിയുടെ മകൻ തന്നെ നിയമം ലംഘിച്ച് മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോസ്‌റ്റലില്‍ പിറന്നാളാഘോഷിച്ചതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
പരിപാടി സംഘടിപ്പിച്ചത് താൻ അറിഞ്ഞില്ലെന്നും തന്റെ അനുമതി പിറന്നാളാഘോഷത്തിന് ഇല്ലെന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ഹോസ്‌റ്റല്‍ പരിസരത്ത് ടെന്റുകള്‍ സ്ഥാപിച്ചും മറ്റും ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് നല്ല കാര്യമല്ലെന്ന് കോളേജ് പ്രിൻസിപ്പലിന് ഉദ്യോഗസ്ഥൻ കത്തയച്ചു.
രാജ്യത്ത് ആയുധം ഉപയോഗിച്ച് പിറന്നാളാഘോഷം മുൻപും നടന്നിട്ടുണ്ട്. ആള്‍ദൈവവും സ്‌ത്രീപീഡന കേസിലെ പ്രതിയുമായ ദേര സച്ച സൗദ തലവൻ ഗുര്‍മീത് റാം റഹീമും തന്റെ പിറന്നാള്‍ പൊതുചടങ്ങില്‍ വാളുപയോഗിച്ച്‌കേക്ക് മുറിച്ച് നടത്തിയിരുന്നു. ഇതിനെതിരെയും വിമര്‍ശനമാണ് ഉയര്‍ന്നത്. 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കവെ 40 ദിവസം പരോളിനിറങ്ങിയ സമയത്തായിരുന്നു ഗുര്‍മീത് റാം റഹീമിന്റെ ആഘോഷം.