പനാജി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ശക്തനാകുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ്. കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് മോദിക്ക് ആൾബലം കൂടുന്നത് എന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ് ബംഗാൾ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസിന് ഇപ്പോൾ രാഷട്രീയത്തിൽ താത്പര്യമില്ലാതായിരിക്കുന്നു. മോദി ഇനിയും കൂടുതൽ ശക്തനാകും. ഒരു പാർട്ടിക്ക് ഭരിക്കാനുളള കഴിവില്ലെന്ന് പറഞ്ഞ് ആ രാജ്യത്തെ ജനങ്ങൾ അതിന്റെ വിപരീത ഫലം അനുഭവിക്കേണ്ട ആവശ്യമില്ല. കോൺഗ്രസിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അന്ന് ബിജെപിയെ കീഴ്‌പ്പെടുത്തുന്നതിന് പകരം തന്നെ പരാജയപ്പെടുത്താൻ തന്റെ സ്വന്തം നാട്ടിലേക്ക് വരകിയാണ് കോൺഗ്രസ് ചെയ്തത് എന്നും മമത കുറ്റപ്പെടുത്തി. ഗോവയിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മമത.
ഗോവ ഫോർവേഡ് പാർട്ടി പ്രസിഡന്റ് വിജയ് സർദേശായിയുമായി മമത കൂടിക്കാഴ്ച നടത്തി. ഗോവയിൽ പ്രാദേശിക പാർട്ടികളുമായി സഖ്യം ചേർന്ന് ബിജെപിക്കെതിരെ മത്സരിക്കാനാണ് മമതയുടെ തീരുമാനം. ഇതിനായി കൂടുതൽ പ്രാദേശിക പാർട്ടികളെ ക്ഷണിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. പ്രാദേശിക പാർട്ടികൾ ഇനിയും കൂടുതൽ ശക്തരാകണമെന്നും മമത പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ മത്സരിച്ച മമത ബാനർജി വൻ പരാജയമാണ് നേരിട്ടത്. തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ ഭബാനിപൂരിൽ നിന്ന് മത്സരിച്ചാണ് മമത ജയിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയിൽ നിന്ന് മത്സരിക്കാൻ മമത തീരുമാനിച്ചത്.