കൊച്ചി: കളമശേരി കണ്‍വെൻഷൻ സെന്‍ററില്‍ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു.
അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുകയാണ്. എല്ലാ സാധ്യതകളും പരിശോധിച്ച് സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തും. എല്ലാവരോടും സമാധാനം പാലിക്കാനും സമൂഹമാധ്യമങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കാനും അഭ്യര്‍ഥിക്കുകയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്‍റെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂം. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
രാവിലെ 9.40ഓടെ കളമശേരി കണ്‍വൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.