ദമ്മാം: ‘മതം ധാര്‍മികത സംസ്കാരം’ ശീര്‍ഷകത്തില്‍ സൗദി കിഴക്കൻ മേഖല ഇന്ത്യൻ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാമ്ബയിന് തുടക്കമായി.
സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴിലുള്ള ദമ്മാം ഇസ്ലാമിക് കള്‍ചറല്‍ സെന്‍ററില്‍ മൂന്നു സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ അറിവ് നേടുന്നതിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന വിജ്ഞാന സദസ്സിന് സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി (യു.എ.ഇ) നേതൃത്വം നല്‍കി.
ഉസാമ ബിൻ ഫൈസല്‍ മദീനി ആമുഖ ഭാഷണം നടത്തി. ഇസ്ലാമിക് കള്‍ചറല്‍ സെൻറര്‍ മലയാളം വിഭാഗം തലവൻ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫലസ്തീനില്‍നിന്ന് അന്നാട്ടുകാരെ ആട്ടിയോടിച്ച് ദശകങ്ങളായി അധിനിവേശം നടത്തി ആ ജനതക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ജൂത സയണിസ്റ്റുകളുടെ ചെയ്തികളെ സമ്മേളനം ശക്തമായി അപലപിച്ചു. മുഹമ്മദ് നബിക്കും അനുചരന്മാര്‍ക്കുമെതിരെ ശത്രുക്കള്‍ നടത്തിയ പീഡനങ്ങളെയും മക്കയില്‍നിന്ന് മദീനയിലേക്ക് നടത്തിയ പലായന ചരിത്രവും ഓര്‍മപ്പെടുത്തി വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ വിശദീകരിച്ച് ‘അല്‍ അഖ്സ നമ്മോട് പറയുന്നത്’ വിഷയത്തില്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി പ്രഭാഷണം നടത്തി.
രണ്ടാം സെഷനില്‍ പ്രബോധനം വിശ്വാസിയുടെ ബാധ്യതയെന്ന വിഷയത്തില്‍ എൻജി. എൻ.വി. മുഹമ്മദ് സാലിം സംസാരിച്ചു. ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറര്‍ പ്രബോധകൻ സര്‍ഫറാസ് മദീനി ആമുഖഭാഷണം നടത്തി. സമാപന സെഷനില്‍ ‘മതം ധാര്‍മികത സംസ്കാരം’ കാമ്ബയിൻ പ്രമേയം വിശദീകരിച്ച് സിറാജുല്‍ ഇസ്ലാം മുഖ്യപ്രഭാഷണം നടത്തി. പ്രതികരണങ്ങളില്‍ പാലിക്കേണ്ട ഇസ്ലാമിക മര്യാദകളെക്കുറിച്ച് ജുബൈല്‍ ഇന്ത്യൻ ഇസ്ലാഹി സെൻറര്‍ പ്രബോധകൻ അബ്ദു സുബ്ഹാൻ സ്വലാഹി സംസാരിച്ചു.
അര്‍ശദ് ബിൻ ഹംസ ആമുഖഭാഷണം നിര്‍വഹിച്ചു. കാമ്ബയിനിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നൗഷാദ് ഖാസിം (ദമ്മാം), കൈതയില്‍ ഇമ്ബിച്ചി കോയ (ദമ്മാം), അബ്ദുല്‍ മന്നാൻ (ജുബൈല്‍), ഫക്രുദ്ദീൻ (അല്‍ഖോബാര്‍) എന്നിവര്‍ നിയന്ത്രിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.