തൃശൂര്‍: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്കി. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് തീരുമാനമെന്ന് കോടതി അറിയിച്ചു.
എപിപി പ്രൊഡക്ഷൻ മാനേജര്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ സിനിമയുടെ ചിത്രീകരണം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടത്താൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ദേവസ്വം കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി.
സിനിമാ ചിത്രീകരണം ഭക്തര്‍ക്ക് സ്വതന്ത്രമായി ആരാധന നടത്തുന്നതിന് തടസമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്ഷേത്രമൈതാനത്ത് ചിത്രീകരണത്തിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗണ്‍സേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി.
ഇതിന് പുറമേ, ചിത്രീകരണം അനുവദിച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് മലിനമാകും. വടക്കുംനാഥ ക്ഷേത്ര വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.