ബംഗളൂരു: തെലുങ്കാനയില്‍ അധികാരത്തിലെത്താൻ കിണഞ്ഞു ശ്രമിക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകയില്‍നിന്നു രംഗത്തിറക്കിയിരിക്കുന്നതു വൻ പാര്‍ട്ടിപ്പടയെ.
കര്‍ണാടകയിലെ പത്തു മന്ത്രിമാരും 48 മുതിര്‍ന്ന നേതാക്കളുമാണു തെലുങ്കാനയില്‍ പ്രചാരണത്തിനെത്തിയിരിക്കുന്നത്. എഐസിസി ക്ലസ്റ്റര്‍ ഇൻ ചാര്‍ജുമാരായാണ് 10 മന്ത്രിമാരെ നിയോഗിച്ചിരിക്കുന്നത്.
എംഎല്‍എമാരും എംഎല്‍സിമാരും അടക്കമുള്ള നേതാക്കളെ എഐസിസി മണ്ഡലം നിരീക്ഷകരായും നിയമിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ എന്നിവരാണു പ്രചാരണത്തിനു നേതൃത്വം നല്കുന്നത്.
ബിആര്‍എസ് ബിജെപിയുടെ ബി ടീം ആണെന്ന് ഇന്നലെ തെലുങ്കാനയിലെ കാമറെഡ്ഢിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മത്സരിക്കുന്ന മണ്ഡലമാണു കാമറെഡ്ഢി.
കര്‍ണാടക മന്ത്രിമാര്‍ കൂട്ടത്തോടെ തെലുങ്കാനയില്‍ പ്രചാരണത്തിനിറങ്ങിയതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തെി. കര്‍ണാടകം വരള്‍ച്ച നേരിടുന്പോള്‍ മന്ത്രിപ്പട തെലുങ്കാനയില്‍ പ്രചാരണം നടത്തുകയാണെന്നു ബിജെപി കുറ്റപ്പെടുത്തി.