കുന്നുകര: പെരിയാറില്‍ അപകടത്തില്‍പ്പെടുന്നവരെ ആഴക്കയങ്ങള്‍ താണ്ടി സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കരയിലെ ‘സ്കൂബ ടീമി’ലെ അംഗങ്ങള്‍ നാടിന് അഭിമാനമാവുകയാണ്.
ഞായറാഴ്ച പെരിയാര്‍ തടിക്കല്‍ക്കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ കണ്ണൂര്‍ തലശ്ശേരി സ്വദേശി ജോമിയുടെ മൃതദേഹം മണിക്കൂറോളം ശ്രമം നടത്തി രാത്രിയോടെ കണ്ടെടുക്കുകയായിരുന്നു. വൈകീട്ട് 3.30നാണ് അപകടം.
സംഭവമറിഞ്ഞ് അങ്കമാലി അഗ്നി രക്ഷ സേനയെത്തി തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. തുടര്‍ന്നാണ് ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര സ്കൂബ ടീമിലെ യുവാക്കളെത്തി രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. വര്‍ഷങ്ങളായി ഒഴുക്കില്‍ അകപ്പെടുന്നവരെ രക്ഷിക്കാനും മുങ്ങി മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കരക്കടുപ്പിക്കാനും അതിസാഹസിക സേവനമാണ് സംഘം കാഴ്ച വെക്കുന്നത്. ഇതിനകം നിരവധി പേരുടെ ജീവൻ രക്ഷിക്കുകയും, മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി പെരിയാറില്‍ മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഇവര്‍ കുറഞ്ഞ സമയത്തിനകം കരക്കെത്തിച്ചത്.
ഞായറാഴ്ച പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. പുഴയിലെ വെള്ളം കലങ്ങിമറിഞ്ഞ നിലയിലായിരുന്നു. അതിനാല്‍ തിരച്ചില്‍ നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. രാത്രിയായതിനാല്‍ പ്രത്യേകം ലൈറ്റുകള്‍ ഒരുക്കിയാണ് തിരച്ചില്‍ നടത്തിയത്. ശനിയാഴ്ച കുഞ്ഞുണ്ണിക്കര മുരിക്കോത്ത് കടവില്‍ കുളിക്കുന്നതിനിടെ പെരിയാറില്‍ മുങ്ങി പോയ വിദ്യാര്‍ഥിയായ മിഷാലിനെയും സ്കൂബ ടീമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. കരക്കെത്തിക്കുമ്ബോള്‍ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. ജീവകാരുണ്യവും, സാമൂഹിക സേവനവും ലക്ഷ്യമാക്കി മൂന്ന് വര്‍ഷം മുമ്ബാണ് യുവാക്കള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിലെ പല അംഗങ്ങളും മുമ്ബും സ്വന്തം നിലയില്‍ സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 15ഓളം പേരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്നും 50 ലധികം മൃതദേഹങ്ങളാണ് സംഘം കരക്കെടുത്തിട്ടുള്ളത്. കച്ചവടവും, വിവിധ ജോലികളുമുള്ള ഇവര്‍ ദുരന്തമുണ്ടായാല്‍ ടീമിന്റെ വാട്സ് ആപ്പ് സന്ദേശം ലഭിക്കുന്നതോടെ സേവനത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ഓടിയെത്തുകയാണ് ചെയ്യുന്നത്. തടിക്കല്‍ കടവില്‍ രക്ഷാപ്രവര്‍ത്തനത്തിയ സ്കൂബ ടീമംഗങ്ങളെ നാട്ടുകാര്‍ ചേര്‍ന്ന് അനുമോദിച്ചു.