ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പം പല ജൂനിയര്‍ താരങ്ങളും കത്തിക്കയറി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളിലൊരാളാണ് ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര.
ആദ്യമായി ലോകകപ്പ് കളിക്കുന്ന താരം ഇതിനോടകം ഒൻപത് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സാണ് നേടിയിരിക്കുന്നത്.
ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ താരം മൂന്നാമതാണ്. മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 70.62 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. രചിൻ ഇതിനോടകം ഇന്ത്യൻ ആരാധകര്‍ക്കിടയില്‍ പ്രശസ്തനാണ്. പേരുതന്നെയാണ് പ്രധാന കാരണം. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡ്, സച്ചിൻ തെണ്ടുല്‍ക്കര്‍ എന്നിവരോടുള്ള ആദരസൂചകമായാണ് താരത്തിന് രചിൻ എന്ന പേര് മാതാപിതാക്കള്‍ നല്‍കിയത് എന്നൊരു വാര്‍ത്ത ഇതിനോടകം പടര്‍ന്നിരുന്നു. രാഹുലിന്റെ ‘ര’യും സച്ചിന്റെ ‘ചിൻ’ ഉം ചേര്‍ത്താണ് രചിൻ എന്ന പേരുണ്ടായതെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ പേര് വരാനുള്ള കാരണം വ്യക്തമാക്കുകയാണ് രചിന്റെ പിതാവായ രവി കൃഷ്ണമൂര്‍ത്തി. ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. ‘ മകൻ ജനിച്ചപ്പോള്‍ ഭാര്യയാണ് രചിൻ എന്ന പേരിട്ടാലോ എന്ന് പറഞ്ഞത്. നല്ല പേരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. വിളിക്കാനും എളുപ്പമാണ്. അങ്ങനെ ആ പേര് മകനിട്ടു. പേരിടുമ്ബോള്‍ സച്ചിനും ദ്രാവിഡുമൊന്നും മനസ്സിലില്ലായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് രചിൻ എന്ന പേരിന് സച്ചിൻ, ദ്രാവിഡ് എന്നിവരുടെ പേരുകളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്’ , രവി കൃഷ്ണമൂര്‍ത്തി പറഞ്ഞു.
സെമിയില്‍ ഇന്ത്യയെ നേരിടാനുളള തയ്യാറെടുപ്പിലാണ് രചിൻ. ഇന്ത്യ-ന്യൂസീലൻഡ് സെമി ഫൈനല്‍ പോരാട്ടം നവംബര്‍ 15 ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ നാലുവിക്കറ്റിന് കിവീസിനെ പരാജയപ്പെടുത്തിയിരുന്നു. അന്ന് ന്യൂസീലൻഡിനായി രചിൻ 75 റണ്‍സെടുത്തിരുന്നു.