കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകര്‍ക്ക് (എം.എസ്. എം.ഇ) ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വില്പന നടത്താൻ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി ആമസോണും ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഫോറിൻ ട്രേഡും (ഡി.ജി.എഫ്.ടി) ധാരണാപത്രം ഒപ്പുവച്ചു.
രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനവും ശില്പശാലകളും ഇതിന്റെ ഭാഗമായി 75 ജില്ലകളില്‍ നടത്തും. 2023 മാര്‍ച്ചില്‍ അവതരിപ്പിച്ച വിദേശ വാണിജ്യ നയത്തിലുള്ള രീതിയില്‍ എക്‌സ്‌പോര്‍ട്ട് ഹബ് ആയിട്ടുള്ള ജില്ലകളെയാണ് ഇതിനായി ഡി.ജി.എഫ്.ടി തിരഞ്ഞെടുക്കുക. ഗ്രാമീണ മേഖലകളിലും വിദൂര ജില്ലകളിലുമുള്ള പ്രാദേശിക ഉത്പാദകരെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നത്.
ചെറുകിട സംരംഭങ്ങളെ ഇകോമേഴ്‌സിനെ കുറിച്ച് ബോധവത്കരിക്കുകയും ആഗോളതലത്തിലെ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വില്പന നടത്താൻ അവരെ പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ ചെയ്യുക.
അഡിഷണല്‍ സെക്രട്ടറിയും ഡി.ജി.എഫ്.ടി ജയറക്ടര്‍ ജനറലുമായ സന്തോഷ് സാരംഗി, ആമസോണ്‍ പബ്ലിക്‌പോളിസി വൈസ് പ്രസിഡന്റ് ചേതൻ കൃഷ്ണസ്വാമി, ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍,ഗ്ലോബല്‍ട്രേഡ് ഭൂപൻ വകാൻകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ജില്ലകളില്‍ നിന്നുള്ള ഇ കോമേഴ്‌സ്‌പ്രോത്സാഹിപ്പിക്കാൻ വിവിധ ഇ കോമേഴ്‌സ് സംവിധാനങ്ങളുമായി ഡി.ജി.എഫ്.ടി സഹകരിക്കുമെന്നും അവര്‍ക്കായുള്ളശേഷി വികസന, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി.ജി.എഫ്.ടി ഡയറക്ടര്‍ ജനറല്‍ സന്തോഷ് സാരംഗി പറഞ്ഞു. ഇന്ത്യയിലെ ലക്ഷക്കണക്കിനു ചെറുകിട സംരംഭങ്ങള്‍ക്കു മുന്നില്‍ കയറ്റുമതി അവസരങ്ങള്‍ തുറന്നു കൊടുക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കാണു വഹിക്കാനുള്ളതെന്നു ആമസോണ്‍ ഇന്ത്യഗ്ലോബല്‍ട്രേഡ് ഡയറക്ടര്‍ ഭൂപൻ വകാൻകര്‍ പറഞ്ഞു.