മോസ്കോ: അടുത്ത വര്‍ഷം മാര്‍ച്ച് 15 മുതല്‍ 17 വരെ നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ.
ഇത് അഞ്ചാം തവണയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇന്നലെ മോസ്കോയില്‍ നടന്ന ഒരു അനൗദ്യോഗിക പരിപാടിക്കിടെയാണ് മത്സരിക്കാനുള്ള തീരുമാനം 71കാരനായ പുട്ടിൻ വെളിപ്പെടുത്തിയത്. അതേ സമയം, പ്രതിപക്ഷവും മാദ്ധ്യമങ്ങളും പൂര്‍ണമായും തന്റെ നിയന്ത്രണവലയത്തിലായതിനാല്‍ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ.
അടുത്ത വര്‍ഷം തിരഞ്ഞെടുക്കപ്പെടുന്നതോടെ കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയില്‍ തുടരും. നിലവില്‍ 80 ശതമാനം ജനപിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1999ല്‍ ബോറിസ് യെല്‍റ്റ്‌സിന് കീഴില്‍ പ്രധാനമന്ത്രിയായ പുട്ടിൻ 2000ത്തില്‍ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തി. അന്ന് മുതല്‍ പ്രധാനമന്ത്രി പദമോ പ്രസിഡന്റ് പദമോ മുൻ ഇന്റലിജൻസ് ഓഫീസര്‍ കൂടിയായ പുട്ടിന് സ്വന്തമാണ്.