കൊച്ചി: കേരളത്തിന്‍റെ പുതിയ കായികനയവും കായിക സമ്ബദ്ഘടനാ വികസന പ്രക്രിയയും നാടിന് മുന്നില്‍ അവതരിപ്പിക്കാൻ ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് അന്താരാഷ്ട്ര കായിക ഉച്ചകോടി (ഐ.എസ്.എസ്.കെ) നടക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
കാര്യവട്ടത്തെ ഗ്രീൻഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബാണ് വേദി. സംസ്ഥാനത്തിന്‍റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിടുന്നതാണ് ഈ സമ്മേളനം. കായികവിദഗ്ധരില്‍നിന്നും കായിക മാധ്യമപ്രവര്‍ത്തകരില്‍ നിന്നുമായി ഉച്ചകോടിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാൻ കൊച്ചി റീജനല്‍ സ്പോര്‍ട്സ് സെൻററില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
20 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കായികം എല്ലാവര്‍ക്കും (സ്പോര്‍ട്സ് ഫോര്‍ ആള്‍) എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളമാണ് കായിക സമ്ബദ്ഘടന വികസിപ്പിക്കുന്നതെന്നും 50,000 കോടിയുടെ സ്പോര്‍ട്സ് സമ്ബദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് ഉച്ചകോടി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.