Sunday, April 28, 2024
HomeKeralaതൃശ്ശൂരിലെ വ്യാജമദ്യ വേട്ട; മുഖ്യപ്രതിയായ ഡോക്ടര്‍ അനൂപിന് സിനിമാ രംഗത്തും സാന്നിധ്യം

തൃശ്ശൂരിലെ വ്യാജമദ്യ വേട്ട; മുഖ്യപ്രതിയായ ഡോക്ടര്‍ അനൂപിന് സിനിമാ രംഗത്തും സാന്നിധ്യം

തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാന്‍കുളത്ത് നിന്ന് 1072 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി. ‘എറാത്ത്’ എന്ന പേരിലുള്ള റസ്റ്റോറന്‍റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ ഡോക്ടര്‍ അടക്കം ആറുപേരെ അറസ്റ്റുചെയ്തു. കന്നാസുകളിലും കുപ്പികളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. അരലിറ്ററിന്‍റെ 432 മദ്യക്കുപ്പികളും റസ്റ്റോറന്‍റിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളില്‍ നിന്നായി 16 കെയ്സ് വിദേശമദ്യവും കണ്ടെടുത്തു.

കുപ്പികളില്‍ പ്രമുഖ ബ്രാന്‍ഡിന്റെ വ്യാജലേബല്‍ പതിച്ചാണ് പ്രതികള്‍ വ്യാജമദ്യം വിറ്റിരുന്നത്. വ്യാജമദ്യം എവിടെനിന്നാണ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട സ്വദേശി അനൂപ്കുമാര്‍, കോട്ടയം സ്വദേശി കെ.വി.റജി, തൃശൂര്‍ കല്ലൂര്‍ സ്വദേശി സെറിന്‍ ടി.മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെല്‍വിന്‍ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിന്‍, ചിറക്കല്‍ സ്വദേശി പ്രജീഷ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇതില്‍ അനൂപ് കുമാര്‍ ഡോക്ടറും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2022ല്‍ പുറത്തിറങ്ങിയ വരയന്‍ എന്ന മലയാള സിനിമയില്‍ ഒരു കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടെന്നാണ് വിവരം.

എക്‌സൈസ് സി.ഐ. അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍ മുരുകദാസ്, കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജീവ്, മോഹനന്‍ കൃഷ്ണപ്രസാദ്, സുധീര്‍ കുമാര്‍, സിജോമോന്‍, ടി.ആര്‍. സുനില്‍കുമാര്‍, അനീഷ്, വിശാല്‍, സനീഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular