വാഷിങ്ടണ്‍: യു.എസ് ഒരിക്കലൂടെ വീറ്റോ ചെയ്യുമെന്ന ആശങ്കയുടെ പേരില്‍ നീണ്ടുപോയി യു.എൻ രക്ഷാസമിതി വെടിനിര്‍ത്തല്‍ പ്രമേയം.
യു.എ.ഇ കൊണ്ടുവന്ന പ്രമേയം തിങ്കളാഴ്ച സഭയിലെത്തേണ്ടതായിരുന്നെങ്കിലും ഇസ്രായേലിനുവേണ്ടി യു.എസ് വീറ്റോ ചെയ്യുമെന്നതിനാല്‍ മുടങ്ങുകയായിരുന്നു. ഒരു ദിവസം നീട്ടിയ പ്രമേയ ചര്‍ച്ച പിന്നെയും നീണ്ട് ബുധനാഴ്ചയിലെത്തി.
പ്രമേയത്തിലെ ഉപാധികള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നായിരുന്നു ഇതിനെക്കുറിച്ച് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. ഹമാസ് ഒക്ടോബര്‍ ഏഴിന് എന്ത് ചെയ്തുവെന്നും സ്വയം പ്രതിരോധം ഇസ്രായേലിന് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാനുഷിക സഹായം തടസ്സങ്ങളില്ലാതെ ഗസ്സയിലേക്ക് ഒഴുകണമെന്നും അറബ് രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയം ആവശ്യപ്പെടുന്നു. ശത്രുത അടിയന്തരമായും ദീര്‍ഘകാലത്തേക്കും ഇല്ലാതാക്കുകയെന്ന പ്രമേയത്തിലെ പദം യു.എസ് സമ്മര്‍ദത്തെതുടര്‍ന്ന് ‘ശത്രുത വൈകാതെ താല്‍ക്കാലികമായി നിര്‍ത്തിവെക്കണ’മെന്നാക്കി മാറ്റിയിട്ടുണ്ട്.
സഹായങ്ങള്‍ യു.എൻ മേല്‍നോട്ടത്തിലാകണമെന്നതും അംഗീകരിക്കാനാകില്ലെന്നാണ് യു.എസ് നിലപാട്. ഹമാസിനെ ഇല്ലാതാക്കല്‍ എന്ന ഇസ്രായേല്‍ നയത്തിനൊപ്പമാണ് യു.എസ്. സഹായ ട്രക്കുകള്‍ ഇസ്രായേല്‍ പരിശോധന നടത്തി പരിമിതമായി കടത്തിവിടുന്നത് യു.എൻ നിയന്ത്രണത്തിലേക്ക് മാറുന്നത് അംഗീകരിക്കാനാകില്ലെന്നും യു.എസ് വ്യക്തമാക്കുന്നു. രക്ഷാസമിതി പ്രമേയം പാസായാല്‍ നിയമംമൂലം നടപ്പാക്കല്‍ ബാധ്യതയാണെങ്കിലും പലപ്പോഴും അത് സംഭവിക്കാറില്ല.