ലക്‌നൗ: സംസ്ഥാനത്തെ കൊറോണ പ്രതിരോധ സംവിധാനങ്ങളേയും മുൻനിര പോരാളികളേയും അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ പ്രതിരോധ വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും സംസ്ഥാനം രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ വന്നത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണൽ, ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ കൊറോണ പ്രതിരോധത്തിൽ ഉത്തർപ്രദേശ് ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുന്നത് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ്. കൊറോണ പരിശോധനയിൽ, വാക്‌സിനേഷനിൽ എല്ലാം ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലാണ് ഉത്തർപ്രദേശ്’ അദ്ദേഹം പറഞ്ഞു.
നവംബർ അവസാനത്തോടെ കൊറോണയുടെ ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ‘ നവംബർ അവസാനത്തോടെ കൊറോണ ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുക എന്നതാകണം ലക്ഷ്യം. ഇതിനായി പ്രതിദിനം 25 മുതൽ 30 ലക്ഷം ഡോസ് വാക്‌സിൻ എങ്കിലും വിതരണം ചെയ്യണം. എല്ലാ ജില്ലകളിലും രാത്രി 10 മണി വരെയെങ്കിലും ജനങ്ങൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കണം. കഠിനമായ പ്രയത്‌നങ്ങളിലൂടെ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാനാകൂ. വാക്‌സിനേഷൻ പ്രോഗ്രാമിനെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാർ നേരിട്ട് വിലയിരുത്തണം. എംപിമാരുടേയും പൊതുപ്രവർത്തകരുടേയും സഹായസഹകരണങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ഗൗതം ബുധ് നഗർ, ഷാജഹാൻപൂർ, ഗാസിയാബാദ്, ലക്‌നൗ, ഝാൻസി എന്നീ ജില്ലകളിൽ 75 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഫിറോസാബാദ്, ബല്ല്യ, മൊറാദാബാദ്, സംഭൽ, രാംപൂർ, അലിഗർ, സോൻഭദ്ര, അസംഗർ, ഫറൂഖാബാദ് എന്നീ ജില്ലകളിൽ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.