കൊച്ചി: മസാജ് പാര്ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിയയാള്‍ എം.ഡി.എം.എയുമായി പിടിയില്‍. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടില്‍ ആഷില്‍ ലെനിനാണ് (25) എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്ന് 38 ഗ്രാം എം.ഡി.എം.എ, രണ്ടഗ്രാം ഹഷീഷ് ഓയില്‍, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് സ്മാര്‍ട്ട് ഫോണ്‍, 9100 രൂപ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡില്‍ ഹെര്‍ബല്‍ പീജിയണ്‍ ആയുര്‍വേദ തെറപ്പി ആൻഡ് സ്പാ എന്ന മസാജ് പാര്‍ലര്‍ നടത്തുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. ഇവിടെ രാസലഹരി ഉപയോഗിക്കുന്നതായ വിവരം നേരത്തേ തന്നെ എക്സൈസ് ഇന്റലിജൻസിന് ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ടൗണ്‍ ഭാഗങ്ങളിലെ മസാജ് പാര്‍ലറുകള്‍ നിരീക്ഷിച്ച് വരുകയായിരുന്നു. പ്രതിയുടെ സ്ഥാപനത്തില്‍ പതിവിനെക്കാള്‍ തിരക്ക് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ലഹരി പിടികൂടിയത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപയോളം മതിപ്പ് വിലയുള്ളതാണ് പിടികൂടിയ എം.ഡി.എം.എ. മയക്കുമരുന്ന് ഡല്‍ഹിയില്‍നിന്നെത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തും.
സ്പാകളിലുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എൻഫോഴ്സ്മെന്റ് അസി. കമീഷണര്‍ ടി.എൻ. സുധീര്‍ അറിയിച്ചു. സ്പെഷല്‍ സ്ക്വാഡ് ഇൻസ്‌പെക്ടര്‍ കെ.പി. പ്രമോദ്, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസര്‍ എൻ.ജി. അജിത്ത് കുമാര്‍, സി.പി. ജിനേഷ് കുമാര്‍, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ പ്രിവന്റിവ് ഓഫിസര്‍ എൻ.ഡി. ടോമി, സി.ഇമാരായ ടി.പി. ജയിംസ്, സി.കെ. വിമല്‍ കുമാര്‍, എസ്. നിഷ , വി.എം. മേഘ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.