കുലവെട്ടിക്കഴിഞ്ഞാല്‍ വാഴകൊണ്ടുള്ള ആദായം തീര്‍ന്നു എന്നാണ് ഭൂരിപക്ഷത്തിന്റെയും വിശ്വാസം. എന്നാല്‍ കുലമുറിച്ച വാഴയില്‍ നിന്ന് എടുക്കുന്ന പിണ്ടി വിറ്റ് കുറച്ചുകാശുണ്ടാക്കാം എന്ന് മറ്റുചിലര്‍ പറയും.
എന്നാല്‍ കുല, ഇല, വാഴപ്പിണ്ടി എന്നിവയെക്കാള്‍ ആദായം കിട്ടുന്ന ഒരു കാര്യം വാഴയില്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ലെന്നാണ് സത്യം. വാഴനാരാണ് കക്ഷി. കുലയും പിണ്ടിയും എടുത്തശേഷം വെട്ടിനുറുക്കി തോട്ടത്തില്‍ ഇടുന്ന വാഴത്തടയില്‍ നിന്നാണ് പണം തരുന്ന ഈ ഐറ്റം ലഭിക്കുന്നത്. അല്പം ക്ഷമയും മെനക്കെടാനുളള മനസും ഉണ്ടെങ്കില്‍ ഒരു മുതല്‍മുടക്കുമില്ലാതെ കര്‍ഷകര്‍ക്ക് കൈനിറയെ കാശുവാരാം.
വാഴത്തടയുടെ പുറംപോളയില്‍ നിന്ന് കട്ടിയേറിയ പരുപരുത്ത നാരുകളും അകത്തെ പോളകളില്‍ നിന്ന് നല്ല പതുപതുത്ത നാരുകളും ലഭിക്കും. നിറംചേര്‍ത്ത് ഉണക്കിയെടുക്കുന്ന ഇത്തരം നാരുകള്‍ കൊണ്ട് വസ്ത്രങ്ങളും ബാഗുകളും കരകൗശലവസ്തുക്കളും സാനിട്ടറി നാപ്കിനുകളും വരെ ഉണ്ടാക്കുന്നു. വിദേശരാജ്യങ്ങളിലും വാഴനാരുകൊണ്ടുള്ള വസ്തുക്കള്‍ക്ക് ആവശ്യക്കാരേറെയാണ്.
എല്ലാ വാഴകളില്‍ നിന്നും നാര് എടുക്കാമെങ്കിലും പാളയംകോടൻ, കപ്പ, നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി എന്നിവയാണ് നാരെടുക്കാൻ ഏറ്റവും ബെസ്റ്റ്. ഇവയുടെ പോളകളില്‍ നിന്ന് ധാരാളം നാരുകളും ലഭിക്കും. ഞാലിപ്പൂവനില്‍ നിന്നാണ് ഏറ്റവും നല്ല നാരുകള്‍ ലഭിക്കുന്നത്. സാമാന്യം വലിപ്പമുള്ള ഒരു ഞാലിപ്പൂവനില്‍ നിന്ന് 150 ഗ്രാംവരെ നാര് ലഭിക്കും.
ചീര്‍പ്പിന്റെ ആകൃതിയിലുള്ള ലോഹകഷ്ണം ഉപയോഗിച്ചാണ് നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത്. വൻതോതില്‍ നാര് വേര്‍തിരിച്ചെടുക്കണമെങ്കില്‍ അതിന് യന്ത്രസംവിധാനങ്ങള്‍ നിലവിലുണ്ട്. യന്ത്രം ഉപയോഗിക്കുകയാണെങ്കില്‍ ഒരുദിവസം കുറഞ്ഞത് പതിനഞ്ചുകിലോ നാരെങ്കിലും വേര്‍തിരിച്ചെടുക്കാൻ കഴിയും. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന നാരുകളെ നന്നായി ഉണക്കിയശേഷമാണ് നിറംകൊടുക്കുന്നത്. വാഴനാരുകൊണ്ട് വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ സമീപിച്ചാല്‍ നാരുകള്‍ ചൂടപ്പംപോലെ വിറ്റുപോകും. നല്ല വിലയും ലഭിക്കും. മുടങ്ങാതെ നാര് കൊടുക്കാൻ കഴിഞ്ഞാല്‍ ഏറെനന്ന്.