താനൂര്‍: താനൂര്‍ മൂച്ചിക്കലില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ഇടുക്കിയിലെത്തി പിടികൂടി താനൂര്‍ പൊലീസ്.
ഡിസംബര്‍ 28നാണ് മൂച്ചിക്കല്‍ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ നിറമരുതൂര്‍ ആലിൻചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് രണ്ടുപേര്‍ കാറില്‍ കയറ്റി ക്രൂരമായി മര്‍ദിക്കുകയും ഡീസല്‍ തലയിലൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി ഡിജിറ്റല്‍ തെളിവുകളടക്കമുള്ളവ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
വേങ്ങര ഊരകം സ്വദേശി പറ്റമാര്‍തൊടി സാദിഖ് അലി(26), താനാളൂര്‍ സ്വദേശി കടവൻ കിണറ്റിങ്ങല്‍ വിപിൻ റാം (30) എന്നീ പ്രതികളെ ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
താനൂര്‍ ഡിവൈ.എസ്.പി. ബെന്നി, സി.ഐ. വി.വിജയരാജൻ എന്നിവരുടെ നിര്‍ദേശ പ്രകാരം താനൂര്‍ സബ് ഇൻസ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ശ്രീജിത്ത്, സുജിത്ത്, ഡ്രൈവര്‍ പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.