ന്യൂഡല്‍ഹി: ഇസ്രായേലിലേക്ക് നിര്‍മാണത്തൊഴിലാളികളെ അയക്കാനുള്ള ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകളുടെ നീക്കത്തിനെതിരെ പ്രമുഖ ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി.
ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാറിെന്റ പദ്ധതിയുടെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളുടെയും നടപടി.
സംഘര്‍ഷ മേഖലയായ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ട്രേഡ് യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഫലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് അവരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷനാണ് (എൻ.എസ്.ഡി.സി) തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. സംഘര്‍ഷ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി ആവിഷ്‍കരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് നടപടിയെന്നും ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തുന്നു.
വെസ്റ്റ് ബാങ്കില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യൻ തൊഴിലാളികളെ അയച്ചാല്‍ അത് ഫലസ്തീൻ ജനതയോടുള്ള വഞ്ചനയാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് പ്രതികരിച്ചു. യുദ്ധമേഖലയില്‍ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂര്‍ സഭ (എച്ച്.എം.എസ്) എന്നിവയും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിലേക്ക് 42,000 തൊഴിലാളികളെ അയക്കാൻ 2023 മേയില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹെന്റ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാര്‍ റദ്ദാക്കണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിര്‍മാണത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ കണ്‍സ്ട്രക്ഷൻ വര്‍ക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.