ഹൂസ്റ്റൺ ∙ യുഎസിൽ സംഗീത പരിപാടിക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് വീണു പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. ഹൂസ്റ്റൺ എ. ആർജി സ്റ്റേഡിയത്തിൽ ആസ്ട്രോ വേൾഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ട്രാവിസ് സ്ക്കോട്ടിന്റെ സംഗീതപരിപാടിക്കിടെ ടെക്സസ് എ ആന്റ് എം വിദ്യാർഥിനി ബാർട്ടി ഷഹാനിക്കാണു ഗുരുതരമായി പരുക്കേറ്റത്. ബാർട്ടിയുടെ കുടുംബം ചികിത്സാ സഹായത്തിനായി ഗോ ഫണ്ട് മി അക്കൗണ്ട് ആരംഭിച്ചു.
സംഭവത്തിൽ എട്ടുപേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച വിവരമനുസരിച്ചു മൂന്നു പേരാണ് ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ കഴിയുന്നത്. 90 ശതമാനവും മസ്തിഷ്ക്കം പ്രവർത്തനരഹിതമായ ബാർട്ടി ഷഹാനി ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.
ബാർട്ടിയും സഹോദരി നമർട്ടയും മറ്റൊരു ബന്ധുവും ചേർന്നാണ് സംഗീത പരിപാടിക്കു പോയത്. ആൾക്കൂട്ടം നിയന്ത്രണം വിട്ടതോടെ കാലുകൾക്കിടയിൽ ഞെരിഞ്ഞമർന്ന ബാർട്ടിയെ അബോധാവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
വെന്റിലേറ്ററിലായിട്ടും ഇപ്പോഴും രക്തശ്രാവമുള്ള ബാർട്ടിയുടെ അവസ്ഥ ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. പിതാവ് സണ്ണി ഷഹാനി പറഞ്ഞു.ഇലക്ട്രോണിക്ക് എൻജിനീയറിങ്ങിൽ അവസാന വർഷ വിദ്യാർഥിനിയായ ഷഹാനി പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സിൽ ചേരാനിരിക്കെയാണ് ഈ ദുരന്തം ഉണ്ടായത്.
ജീവിതത്തിലേക്കു മടങ്ങിവരുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ലായെന്നാണ് ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.
പി പി ചെറിയാൻ