പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ബിഹാറിനെതിരെ കേരളം പൊരുതുന്നു. സെഞ്ചുറി നേടിയ ശ്രേയസ് ഗോപാലിന്‍റെ (113) ഒറ്റയാള്‍ പ്രകടനമാണ് കേരളത്തിന് മെച്ചപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മല്‍(5), സച്ചിന്‍ ബേബി(1), വിഷ്ണു വിനോദ്(0),അക്ഷയ് ചന്ദ്രന്‍(37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് തുടക്കത്തിലെ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 34-4 എന്ന അവസ്ഥയിലായിരുന്ന കേരളത്തെ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേര്‍ന്നാണ് കരകയറ്റിയത്.
വെളിച്ചക്കുറവു മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോള്‍ കേരളം 9ന് 203 റണ്‍സ് എന്നനിലയാലാണ്. നാലുവിക്കറ്റ് നേടിയ ഹിമാഷുസിംഗും മൂന്നു വിക്കറ്റ് നേടിയ വീർ പ്രതാപ് സിംഗുമാണ് കേരളത്തിന്‍റെ ബാറ്റിംഗ് നിരയുടെ നട്ടെല്ല് ഒടിച്ചത്.വിപുല്‍ കൃഷ്ണ രണ്ടുവിക്കറ്റും നേടി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന മത്സരത്തില്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയന്‍റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ബിഹാറിനെതിരെ വമ്ബൻ ജയം അനിവാര്യമാണ്.