കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയില്‍ പ്രാഗത്ഭ്യമുള്ള 12 പേരെ രാഷ്ട്രപതിയാണ് സഭയില്‍ നിയമിക്കുന്നത്. ഇവയില്‍ ആകെ ഒഴിഞ്ഞു കിടന്ന ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലേക്ക് 2022 ജൂലൈ – സെപ്റ്റംബർ മാസങ്ങളില്‍ ആളുകളെ നിയമിച്ചിരുന്നു. കായിക താരമായ പി ടി ഉഷ, സാമൂഹിക സേവന പ്രവർത്തകനായ ഡി വി ഹെഗ്ഗാഡെ സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ്, സംഗീത സംവിധായകനായ ഇളയരാജ എന്നിവരെ 2022 ജൂലൈയിലും ഗുലാം അലിയെ 2022 സെപ്റ്റംബറിലും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.
ഇത്തരത്തില്‍ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് എത്തുന്ന ആളുകള്‍ക്ക് പാർലമെന്റിലെ മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള പോലെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഇവർക്ക് സാധിക്കില്ലെങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. സഭയിലെത്തി അടുത്ത ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകാനും ഇവർക്ക് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രാം ശകല്‍, രാകേഷ് സിൻഹ, സോണല്‍ മാൻസിങ്, മഹേഷ് ജെമലാനി ഗുലാം അലി എന്നിവർ ബിജെപിയില്‍ ചേർന്നിരുന്നു. എന്നാല്‍ മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ചൻ ഗൊഗോയി, പി ടി ഉഷ, ഡി വി ഹെഗ്ഗാഡേ, വി വിജയേന്ദ്ര പ്രസാദ്, ഇളയരാജ എന്നിവർ ഒരു പാർട്ടിയിലും ഇതുവരെ അംഗത്വം നേടിയിട്ടില്ല.
കേന്ദ്ര സർക്കാരിന് രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാനാവശ്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തികളുടെ നിലപാട് സുപ്രധാനമായിരിക്കും. ആകെ 245 സീറ്റുകളുള്ള സഭയില്‍ നാമനിർദ്ദേശം ചെയ്യേണ്ട വിഭാഗങ്ങളിലെ 2 സീറ്റുകള്‍ കൂടാതെ 5 സീറ്റുകള്‍ കൂടി ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ 4 എണ്ണം ജമ്മു – കാശ്മീരിന്റേതും ഒരെണ്ണം രാജസ്ഥാന്റേതുമാണ്.